ചപ്പുചവറുകൾ തീയിടരുത്: ക്യാമ്പയിന് തുടക്കമായി

Kozhikode

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക അന്തരീക്ഷ വിജ്ഞാനീയ ദിനാഘോഷം സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിനും ഇടയാക്കുന്ന കാർബൺ അന്തരീക്ഷത്തിലേയ്ക്ക് കടത്തിവിടുന്ന ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതികനാശത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. ചെറിയ തോതിലെങ്കിലും സമാനമായ സാഹചര്യമാണ് കരിയിലകൾ അടിച്ചു കൂട്ടി തീയിടുന്നതു വഴി ഉണ്ടാകുന്നത്. തിരുവനതപുരം കോർപ്പറേഷനിൽ തണൽ മരങ്ങളിൽ നിന്ന് പൊതു ഇടങ്ങളിൽ വീഴുന്ന കരിയിലകൾ ശുചീകരണ തൊഴിലാളികൾ വേർതിരിച്ച് വലിയ കമ്പി ക്കൂടുകളിൽ ശേഖരിക്കുകയും കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന കാര്യം മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ എം എ ജോൺസൺ വിശദീകരിച്ചു.

ദർശനം ഗ്രന്ഥശാല പരിസരത്തെ കരിയിലകൾ ചണച്ചാക്കിൽ ശേഖരിച്ചു കൊണ്ട് വാർഡ് കൗൺസിലർ എം പി ഹമീദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം ഓവർസീയർ പി പി മനോജ്, കെ കെ വിനോദ്കുമാർ, പി ജസിലുദീൻ,പി ടി സന്തോഷ്കുമാർ പി ദീപേഷ് കുമാർ എന്നിവർ നേതൃത്വം നല്കി. പരിപാടിയിൽ എത്തിച്ചേർന്ന വനിതകൾക്ക് കരിയിലകൾ ശേഖരിക്കുന്നതിനുള്ള ചണച്ചാക്കുകൾ ജോയിൻ്റ് സെക്രട്ടറി പി ജസിലുദീൻ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും വനിതാവേദി ചെയർപേഴ്സണുമായ പി കെ ശാലിനിക്ക് കൈമാറി. മണ്ണില്ലാതെ ചാക്കിൽ നിറച്ച കരിയിലകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാവുന്ന കാർഷിക പരിശീലനം മാർച്ച് 30 ന് സംഘടിപ്പിക്കുമെന്ന് വനിതാവേദി ജോയിൻ്റ് കൺവീനർ എം എൻ രാജേശ്വരി അറിയിച്ചു.ഗ്രന്ഥശാല സെക്രട്ടറി ടി കെ സുനിൽകുമാർ സ്വാഗതവും ഐടി കോർഡിനേറ്റർ ഡഗ്ളസ് ഡിസിൽവ നന്ദിയും പറഞ്ഞു.