വയോധികയെ കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ച മരുമകള്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കൊല്ലം: 80 വയസുള്ള വയോധികയെ കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയും വന്‍പ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മരുമകളെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

യുവതി വീട്ടിനകത്ത് വച്ച് വയോധികയെ മര്‍ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും വീഡിയോയില്‍ കാണാം. വീട്ടിനകത്ത് ടിവി ഓണ്‍ ചെയ്തിട്ടുണ്ട്. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പുരുഷന്‍ ആണെന്നാണ് മനസിലാകുന്നത്.

വയോധികയോട് യുവതി ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം.

ശേഷം ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതിയും തന്റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. കൂടാതെ തന്റെ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.