വയോധികയെ മര്‍ദിച്ചത് ഹയര്‍സെക്കണ്ടറി അധ്യാപികയായ മരുമകള്‍ മഞ്ജുമോള്‍ തോമസ്

Kerala

കൊല്ലം: തേവലക്കരയില്‍ 80 വയസ്സുള്ള വയോധികയെ മര്‍ദിച്ചത് ഹയര്‍സെക്കണ്ടറി അധ്യാപികയായ മരുമകള്‍ മഞ്ജു മോള്‍ തോമസ്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെയാണ് മരുമകള്‍ അതിക്രൂരമായി മര്‍ദിച്ചത്. കസേരയില്‍ ഇരിക്കുന്ന വയോധികയെ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നു ചെയ്തത്.

മരുമകള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വയോധികയെ കസേരയില്‍ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുറച്ചു നാളുകളായി മരുമകളുടെ ഭാഗത്ത് നിന്ന് അതിക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നു. മകനില്ലാത്ത സമയത്താണ് ഇവര്‍ അമ്മയെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നില്‍ വെച്ചാണ് മര്‍ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹമാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നത്.

വയദികയ്ക്ക് നേരെ ഇന്നലെയും സമാനമായ രീതിയില്‍ മരുമകളില്‍ നിന്നും ആക്രമണം ഉണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച്, തലക്ക് ഇടിച്ചു. മാത്രമല്ല, കാലു മടക്കി അടിവയറ്റില്‍ ചവിട്ടിയെന്നും മറിയാമ്മ തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു. കയ്യില്‍ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഇവര്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.