തൃശൂർ കൊരട്ടിയിൽ കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറുമണിയോടെ കൊരട്ടിയിലാണ് അപകടമുണ്ടായത്. മരത്തിൽ ഇടിച്ച കാർ മറിയുകയായിരുന്നു.
കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ജയ്മോന്‍റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. കെട്ടിട നിർമ്മാണ തൊഴിലാളിയായ ജയ്മോൻ ആണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ പൊലീസ്, കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് ആംബുലൻസുകളിലായി കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.