കൊക്കോ കൃഷി ആരംഭിക്കാന്‍ മികച്ച സമയം; വിപണിയില്‍ എന്നും പൊന്നു വില

Agriculture

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ഉഷ്ണമേഖലാ സസ്യമായ കൊക്കോ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ വിളയാണെന്ന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുള്ളതാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവക്ക് ഇടവിളയായി കൃഷി ചെയ്യാവുന്ന കൊക്കോ മൊത്തത്തില്‍ ആദായം മെച്ചപ്പെടുന്നതിന് സഹായിക്കുന്നു. പ്രളയം, കോവിഡ് എന്നീ കാലഘട്ടങ്ങളില്‍ വേണ്ടത്ര രീതിയില്‍ പരിപാലിക്കാത്തതു മൂലം കൊക്കോയുടെ വിളവ് കുറയാന്‍ ഇടയായിട്ടുണ്ട്. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും അതുവഴി ലാഭം ഉണ്ടാക്കാനും കഴിയും.

കൊക്കോയുടെ ആവശ്യം ദിനം പ്രതി വര്‍ദ്ധിച്ചു വരുകയും കൂടുതല്‍ വില ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള തോട്ടങ്ങള്‍ പരിപാലിക്കുകയും പുതിയ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാവും എന്നുള്ളതില്‍ സംശയമില്ല. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കര്‍ഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. അതു കൊണ്ട് തന്നെ പുതിയതായി കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാല്‍ വിത്ത് ഗുണം പത്ത് ഗുണം എന്നാണ്.

ഗുണനിലവാരമുള്ള തൈകള്‍ നടാനായി ഉപയോഗിച്ചില്ല എങ്കില്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവുകയില്ല. സ്വപരാഗണശേഷി ഇല്ലാത്ത ചെടി ആയതിനാല്‍ മുന്തിയ മാതൃ വൃക്ഷത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന തൈകള്‍ മാതാവിന്റെ തനത് സ്വഭാവം നിലനിര്‍ത്തണമെന്നില്ല. ഇതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാല പോളിക്‌ളോണല്‍ സീഡ് ഗാര്‍ഡന്‍ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലേക്ക് തിരഞ്ഞെടുത്ത ഓരോ മാതൃവൃക്ഷവും കുറഞ്ഞത് 13 വര്‍ഷത്തെ എങ്കിലും ഗവേഷണഫലമായി ഉരുത്തിരിഞ്ഞതാണ്. ഇവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന തൈകള്‍ മുന്തിയ ഗുണനിലവാരം നിലനിര്‍ത്തും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ പോളിക്‌ളോണല്‍ ഹൈബ്രിഡ് തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ നിന്നും, കാഡ്ബറി (മൊണ്ടേലീസ്) യുടെ അംഗീകൃത നഴ്‌സറികളില്‍ നിന്നും ലഭ്യമാണ്. \

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊക്കോ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും ആവശ്യമായ വിത്തുകള്‍ നല്‍കുന്നത് വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ്. ഓരോപ്രദേശത്തിന്റെയും കാലാവസ്ഥക്ക് ഇണങ്ങുന്ന വിത്തുകള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. കൊക്കോ ചെടികള്‍ വളരുന്നതോടെ ഇല വിതാനം തോട്ടത്തിലെ മണ്ണിനെ മറക്കും. ഇത് നേരിട്ട് മണ്ണിലേക്ക് സൂര്യപ്രകാശം എത്തുന്നത് തടയുക വഴി കളനിയന്ത്രണം നടപ്പാക്കുകമാത്രമല്ല ചെടികള്‍ പൊഴിക്കുന്ന ഇലകള്‍ ഒരു പുതപ്പ് പോലെ മണ്ണിന് മീതെ മൂടി കിടക്കുകയും അത് വഴി മണ്ണിലെ ജലാംശത്തെ ഒരു പരിധി വരെ സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ഇലകള്‍ ചീഞ്ഞു ക്രമേണ മണ്ണിലെ ജൈവാംശം വര്‍ദ്ധിക്കും.

മറ്റ് തോട്ടവിളകള്‍ക്കുണ്ടായ തിരിച്ചടി കൊക്കോയ്ക്ക് ഉണ്ടാകാന്‍ സാധ്യതയില്ല. പ്രതി വര്‍ഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തര ആവശ്യം കൂടി വരുന്നതായി കണക്കാക്കുന്നു. ലോകത്തെ മറ്റ് ഉല്‍പ്പാദന രാജ്യങ്ങളില്‍ പല കാരണങ്ങളാല്‍ ഉല്‍പ്പാദനം കുറഞ്ഞതും ഇന്നേ വരെ കൊക്കോയ്ക്ക് സിന്തറ്റിക് ബദലുകള്‍ നിര്‍മ്മിക്കാനാവാത്തതും ഇന്ത്യയില്‍ ഈ വിളയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊക്കോ കൃഷിക്കും സംസ്‌ക്കരണത്തിനും ആവശ്യമായ സാങ്കേതിക വിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ യഥാസമയം കര്‍ഷകരിലേക്കു എത്തിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കൊക്കോ ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര. ഫോണ്‍ നമ്പര്‍ :04872438451 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.