ശബാനാ ആസ്മിക്ക്ആദരവുമായി’മേഖലാ ഐ.എഫ്.എഫ്.കെയിൽ ‘അങ്കൂർ’

Kozhikode

കോഴിക്കോട്: അഭിനയ ജീവിതത്തിൽ അൻപതാം വർഷം പൂർത്തിയാക്കിയ
അഭിനേത്രി ശബാനാ ആസ്മിക്ക് ആദരവായി കേരളത്തിൻ്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തി ൽ അങ്കൂർ പ്രദർശിപ്പിക്കും.

ഇന്ത്യൻ സമാന്തര സിനിമയിലെ ഒരു കാലത്തെ സജീവ സാന്നിധ്യമായിരുന്ന ശബാന ആസ്മി, കഴിഞ്ഞ വർഷമാണ് തൻ്റെ അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയത്. മഹാപ്രതിഭയായ ഈ അഭിനേത്രിയോടുള്ള ആദരസൂചകമായി ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെയിൽ ഇവർ അഭിനയിച്ച 160 സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ചെണ്ണം പ്രദർശിപ്പിച്ചിരുന്നു. അതിൽ നിന്നും തെരഞ്ഞെടുത്ത അങ്കൂർ ആണ് മേഖലാ ചലച്ചിത്രോ ത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്രോത്സവത്തിൻ്റെ മൂന്നാം ദിനമായ പത്തിന് രാത്രി 8 ന് കോറ ണേഷനിലാണ് 1974-ൽ പുറത്തിറങ്ങിയ , ശബാന ആസ്മിയുടെ ആദ്യ സിനിമയായ അങ്കൂർ പ്രദർശിപ്പിക്കുന്നത്.

ഇന്ത്യൻ സമാന്തര സിനിമയിൽ ഒരു പുതിയ തരംഗം ശ്യാം ബെനഗൽ എന്ന വിഖ്യാത സംവിധായകൻ തുറന്ന ചലച്ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഈ സിനിമ ആ വർഷത്തെ മൂന്നു ദേശീയ പുരസ്ക്കാരമടക്കം, രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമായി ഏകദേശം 43 ഓളം ബഹുമതികൾ നേടിയത്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ പുരസ്ക്കാരത്തിനു നാമനിർദേശം ചെയ്യപ്പെടുക വരെ ചെയ്തിട്ടുണ്ടായിരുന്നു.
ഇന്ത്യൻ ഗ്രാമങ്ങളിൽ കൊടി കുത്തിവാണിരുന്ന ജാതീയതയുടെ മറപിടിച്ചുള്ള കൊടിയ ചൂഷണത്തിൻ്റെ റിയലിസ്റ്റിക്കായ ചിത്രീകരണത്തിലൂടെ ഏറെ പ്രതികരണമാണ് ഈ സിനിമ അന്നുണ്ടാക്കിയത്. ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു ചലച്ചിത്രം വീണ്ടും കാണുവാനുള്ള സന്ദർഭമാണ് മേഖലാ ചലച്ചിത്രോത്സവ പ്രേക്ഷകർക്ക് കൈവരുന്നത്.

ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഒരു ദിവസം ഉണ്ടാകുക.
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 177 രൂപ. https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.