പ്രതിപക്ഷം മാധ്യമങ്ങളെ കവചമൊരുക്കി സംരക്ഷിക്കുമെന്ന് വി ഡി സതീശന്‍

Kerala

കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളെ കവചമൊരുക്കി സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇരട്ട നീതിയാണ്. സി.പി.എം നേതാക്കള്‍ക്കെതിരെ മാത്രം കേസില്ല. കെ സുധാകരനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെയോ അത് പ്രചരിപ്പിച്ച എം.വി ഗോവിന്ദന് എതിരെയോ കേസെടുത്തില്ല. ദേശാഭിമാനി റെയ്ഡ് ചെയ്തില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകനെ ചോദ്യം ചെയ്യുക പോലും ചെയ്തില്ല. ദേശാഭിമാനിക്കും കൈരളിക്കും ഇതൊന്നും ബാധകമല്ല? മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണോ നിയമം ബാധകമായിട്ടുള്ളത്? തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്ന ഓണ്‍ലൈനുകളെല്ലാം അടച്ച് പൂട്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഭീഷണിയുണ്ട്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കാതെ സര്‍ക്കാരിനും പിണറായിക്കും ‘മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിന്‍ മുഖം..’ എന്ന സ്തുതി ഗീതങ്ങള്‍ പാടാന്‍ മാധ്യമങ്ങള്‍ തയാറായില്ലെങ്കില്‍ നിങ്ങളെയെല്ലാം സര്‍ക്കാര്‍ പൂട്ടിക്കുമെന്നാണ് ധാര്‍ഷ്ട്യത്തോടെ സി.പി.എം പറയുന്നത്. അതിനെ ജനാധിപത്യ കേരളം ഒന്നിച്ച് ചെറുക്കും. മാധ്യമങ്ങള്‍ സി.പി.എമ്മിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും പറയുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതുവരെ മാധ്യമങ്ങളെ പൂട്ടിക്കാനൊന്നും ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരാണ് അടുത്ത ചെസ്റ്റ് നമ്പരെന്ന് സി.പി.എം നേതാക്കളെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷമാണ് വേട്ടയാടന്‍ തുടരുന്നത്. ഇതാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നതും സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുന്നതും കാണിക്കുന്നത്. വേണ്ടി വന്നാല്‍ ഗുണ്ടായിസം നടത്തുമെന്ന് പറയുന്നതും ശരിയല്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണത്ത തരത്തില്‍ എതിര്‍ക്കുന്നവരെയൊക്കെ അടിച്ചൊതുക്കുമെന്ന് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേര്‍ത്തു.