കോഴിക്കോട് നഗരത്തില്‍ വന്‍തീപ്പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kozhikode

കോഴിക്കോട്: നഗരത്തില്‍ മൂന്നുനിലകെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പുലര്‍ച്ചെ 2.50 നാണ് സംഭവം. പുതിയ പാലത്തെ ഹിന്ദുസ്ഥാന്‍ ആര്‍ക്കേഡ്‌സിലെ രണ്ട് നിലകളാണ് കത്തിയമര്‍ന്നത്. മുകളിലത്തെ നിലയില്‍ താമസക്കാരുണ്ടെങ്കിലും ആര്‍ക്കും പരുക്കൊന്നും പറ്റിയിട്ടില്ല. ബീച്ച് ഫയര്‍സ്‌റ്റേഷനിലെ ഓഫീസര്‍ കെ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ മൂന്നുയൂണിറ്റുകളിലായി പതിനഞ്ചുപേര്‍ ഒരുമണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീകെടുത്തിയത്.

മൂന്ന് നിലകളാണ് കെട്ടിടത്തിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു ഫഌ്‌സ് കടയാണ്. അവിടേക്ക് ബാധിച്ചിട്ടില്ല. ഒന്നാം നിലയിലുള്ള ഷര്‍ട്ടുകളുടെ ഗോഡൗണായ ഡി.സി.കാഷ്വല്‍സ്, രണ്ടാം നിലയിലുള്ള ഗോള്‍ഡ് കവറിംഗ് ഷോറൂം എന്നിവയ്ക്കാണ് നാശമുണ്ടായത്. ഇവര്‍ക്ക് 25ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ ഇല്യാസും എം.മുഹസിനും പറഞ്ഞു. ഗോള്‍ഡ് കവറിംഗില്‍ ഏഴരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ കെ. ലത്തീഫ് പറഞ്ഞു. അരീക്കോട് സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ബില്‍ഡിംഗ്. ഷോര്‍ട് സര്‍ക്യൂട്ടാവാന്‍ സാധ്യതയില്ലെന്നും ആരെങ്കിലും വലിച്ചെ
റിഞ്ഞ സിഗരറ്റ് കുറ്റികളോ മറ്റോ ആവാമെന്ന് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. കൃത്യമായ കാരണങ്ങള്‍ പറയണമെങ്കില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും ഫയര്‍ഫോഴ്‌സ് പറയുന്നു. തീപെട്ടന്ന് അണയ്ക്കാനായതിനാല്‍ സമീപത്തെ കടകളെല്ലാം തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.