മാസപ്പടി; മാത്യു കുഴല്‍നാടന്‍റെ മറുപടിയില്‍ വെട്ടിലായത് സി പി എം

Kerala

കൊച്ചി: തനിക്കെതിരെയുള്ള നടപടിയില്‍ മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്റെ മറുപടിയില്‍ വെട്ടിലായി സി പി എം. ആരോപണം ഉന്നയിച്ച സി പി എമ്മിനെ എണ്ണിപ്പറഞ്ഞുള്ള മറുപടിയാണ് മാത്യു കുഴല്‍നാടന്‍ നല്‍കിയത്. ഇതോടെ മാസപ്പടി വിവാദത്തില്‍ സി പി എം വെട്ടിലായിരിക്കുകയാണ്. മാത്യു കുഴല്‍ നാടന്റെ വെല്ലുവിളി സ്വീകരിക്കാനോ നിരസിക്കാനോ കഴിയാത്ത അവസ്ഥയാണ് സി പി എമ്മിന്.

വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടിയുമായി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. മാത്രമല്ല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിനോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനും മാത്യു കുഴല്‍ നാടന്‍ തയ്യാറായി.

സി പി എം തന്റെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട മറുപടി നിരത്തിയ മാത്യു മുഖ്യമന്ത്രിയുടെ മകള്‍ വീണ തന്റെ കമ്പനിയുടെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് കുഴല്‍നാടന്‍ ചെയ്തത്. ഇഡിയോ വിജിലന്‍സോ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സി പി എമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിക്കുകയും ചെയ്തു.

സി പി എം പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വെയ്ക്കുന്ന രീതിയാണാലോ സി പി എമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്തരത്തില്‍ കമ്മീഷനെ വെച്ച് സി പി എം അന്വേഷിക്കട്ടെ. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ, സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വെയ്ക്കണമെന്ന നിര്‍ദേശവും മാത്യു കുഴല്‍നാടന്‍ മുന്നോട്ട് വെച്ചു. ഈ പാര്‍ട്ടി കമ്മീഷന് വന്ന് രേഖകള്‍ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും വ്യക്തമാക്കുന്നു.

പാര്‍ട്ടി കമ്മിഷന്‍ തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കാന്‍ തയ്യാറാവണം. എക്‌സലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകള്‍ പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറാകുമോ എന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിക്കുന്നു. വീണാ വിജയനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആയതിനാല്‍ എക്‌സ ലോഞ്ചിക്കിന്റെ നികുതി കണക്കുകള്‍ പുറത്തുവിടാന്‍ സി പി എമ്മിനെ വെല്ലുവിളിക്കുന്നതായും മാത്യു കുഴല്‍ നാടന്‍ പററയുന്നു.

തന്റെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ തയ്യാറാണ്. ഈ സ്ഥാപനത്തില്‍ നൂറിലധികം പേര്‍ ജോലി ചെയ്തിട്ടുണ്ട്. നൂറ് ജോലിക്കാരുടെ വിശദാംശങ്ങള്‍ തരാന്‍ താന്‍ തയ്യാറാണ്. വീണയുടെ കമ്പനിയില്‍ ജോലി ചെയ്ത 50 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമോ? എന്നും മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു. വീണയുടെ കമ്പനിയുടെ ഇടപാടുകള്‍ എല്ലാം ദുരൂഹമാണ്. തന്നെ പോലെ നൂറ് കോടിയുടെ സംരഭകയാണല്ലോ വീണ. അതിനാല്‍ വീണയുടെ കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഇനി സി പി എം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കിലും കുഴപ്പമില്ല, തന്റെ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തനിക്ക് പൂര്‍ണ സമ്മതമെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.

ആരോപണങ്ങളില്‍ നിന്ന് താന്‍ ഒളിച്ചോടില്ല. തന്റെ അഭിഭാഷക സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് നിലക്കൊള്ളുന്നത് എന്ന് പറയുമ്പോള്‍ തന്നെ മാത്രമല്ല, കൂടെയുള്ളവരെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.