നിരീക്ഷണം /എ പ്രതാപൻ
ഭൂഗുരുത്വ ബലം പ്രവർത്തിക്കുന്നതു കൊണ്ടു കൂടിയാണ് നമ്മൾ ഭൂമിയിൽ അമർത്തി ചവിട്ടി നടക്കുന്നത്. അങ്ങനെ നടക്കുന്ന സമയത്ത് നമ്മൾ ഭൂഗുരുത്വ നിയമം ഓർക്കാറില്ല. ആ ശക്തി പ്രവർത്തിക്കാത്ത , നമ്മുടെ കാലുകൾ നിലത്തുറക്കാത്ത സന്ദർഭത്തിൽ നമ്മൾ ആ നിയമത്തെ സദാ ഓർക്കും , ആ നിയമം ചില്ലിട്ട് സൂക്ഷിക്കും. കൊലയാളികളായി മാറിയ ഒരു രാഷ്ട്രീയ വ്യവസ്ഥയും പോലീസും ചേർന്ന് രാജൻ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോകുകയും കോടതി റിട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടും ജഢം പോലും ഹാജരാക്കാതിരിക്കുകയും ചെയ്തപ്പോളാണ് നമ്മുടെ ഭരണഘടനയിൽ ഹേബിയസ് കോർപ്പസ് എന്ന വ്യവസ്ഥയുണ്ടെന്ന് നമുക്ക് മനസ്സിലായത്. നഷ്ടപ്പെട്ടു പോകുന്നവയെല്ലാം നമുക്ക് കൂടുതൽ പ്രിയപ്പെട്ടതായി മാറുന്നു. കുടുംബം എന്ന സ്ഥാപനം യൂറോപ്പിൽ തകർന്നു കൊണ്ടിരുന്ന സന്ദർഭത്തിലാണ് ഏറ്റവുമധികം കുടുംബ ഫോട്ടോകൾ എടുക്കപ്പെട്ടതെന്ന് സൂസൻ സൊണ്ടാഗ് നിരീക്ഷിക്കുന്നുണ്ട് ( On Photography). നഷ്ടപ്പെട്ടവയെ , ഇനി ഒരിക്കലും തിരിച്ചു വരാത്തവയെ കുറിച്ചുള്ള, ഭൂതകാലക്കുളിരാണ് നമ്മുടെ നൊസ്റ്റാൾജിയകൾ.
നാളെ നമ്മുടെ റിപ്പബ്ലിക്കിൻ്റെ എഴുപത്തിനാലാമത്തെ പിറന്നാളിന് ഏറ്റവുമധികം പേർ പങ്കുവെക്കാൻ പോകുന്ന ഒരു ചിത്രം ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഭരണഘടന ഏതോ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്തൊന്നും നമ്മൾ ഭരണഘടനയെ കുറിച്ച് പ്രത്യേകിച്ച് ബോധവാന്മാരായിരുന്നില്ല. കാണാൻ കഴിയാതെ വരുമ്പോൾ കണ്ണുകളെ കുറിച്ചും നടക്കാൻ കഴിയാതെ വരുമ്പോൾ കാലുകളെ കുറിച്ചും നമ്മൾ ബോധവാന്മാരാകുന്നതു പോലെ, ഭരണഘടന പ്രവർത്തിക്കുകയില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ നമ്മൾ ഭരണഘടനയെ കുറിച്ച് ബോധവാന്മാരാകുകയാണ്. ഭൂഗുരുത്വ ബലം പോലെ, ഭരണഘടനയുടെ ബലം കൊണ്ടു കൂടിയാണ് നമ്മൾ ഈ മണ്ണിൽ അമർത്തി ചവിട്ടി നടന്നതെന്ന് , നമ്മുടെ കാലുകൾ ഇടറാൻ തുടങ്ങുമ്പോൾ, നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നു.
കവി എസ്. ജോസഫിൻ്റെ ഒരു കവിതയുണ്ട് , പെങ്ങളുടെ ബൈബിൾ. അത് ബൈബിളിനെ കുറിച്ച് മാത്രമല്ല, നമ്മുടെ ഭരണഘടനയുൾപ്പടെ, മതപരവും മതേതരവുമായ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ചുമാണെന്ന് ഇപ്പോൾ ആ കവിത വായിക്കുമ്പോൾ എനിക്ക് തോന്നുന്നു.
\ചുവന്ന പുറംചട്ടകളും ആമുഖവും പഴയ നിയമവും പുതിയ നിയമവും ഭൂപടങ്ങളും എല്ലാം പറിഞ്ഞു പോയി, ചില പ്രാരാബ്ധങ്ങൾക്ക് കുടിയിരിക്കാൻ മാത്രം നിസ്വരായ മനുഷ്യരുടെ കൈകളിൽ അവശേഷിക്കുന്ന പുണ്യ പുരാതന മഹദ് ഗ്രന്ഥങ്ങൾ.
താൽപര്യമുള്ളവർ എസ്. ജോസഫിൻ്റെ ആ കവിത വായിക്കൂ, ഇന്നും നാളെയും മറ്റന്നാളും.
കവിത
പെങ്ങളുടെ ബൈബിള്‍
പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
ബ്ലേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
ഒരു നൂറുരൂപ നോട്ട്
എസ്.എസ്.എല്‍.സി ബുക്ക്.
പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
ആമുഖം,
പഴയനിയമം, പുതിയനിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.