സംഘടിത സകാത്ത്; മഹല്ലുകളില്‍ ക്ഷേമ വിപ്ലവം സൃഷ്ടിച്ചു: സകാത്ത് സെമിനാർ

Kozhikode

കോഴിക്കോട്: വ്യക്തി കേന്ദ്രീകൃതമെങ്കിലും വലിയ സാമൂഹ്യ ദൗത്യം നിര്‍വ്വഹിക്കുന്ന കര്‍മ്മമാണ് ഇസ്‌ലാമിലെ സകാത്ത് സംവിധാനം എന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ കേരളാ സകാത്ത് സെല്‍ സംഘടിപ്പിച്ച സകാത്ത് സെമിനാർ അഭിപ്രായപ്പെട്ടു

അപരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ആരാധന കര്‍മ്മമാണ് സകാത്ത് നല്‍കുന്നതിലൂടെ ഓരോ വിശ്വാസിയും നിര്‍വ്വഹിക്കുന്നത്. സകാത്ത് ശേഖരണവും വിതരണവും കേന്ദ്രീകൃത സ്വഭാവത്തിലേക്ക് കൊണ്ട് വന്നാല്‍ വലിയ സാമൂഹിക വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും.

സംഘടിത സകാത്ത് സംവിധാനം നടപ്പില്‍ വരുത്തിയ പ്രദേശങ്ങളില്‍ തുല്യതയില്ലാത്ത ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതായും കാണാന്‍ സാധിക്കുന്നുണ്ട്. കൊടുക്കല്‍ വാങ്ങൽ രംഗത്തെ തുല്യതയില്ലാത്ത സാമൂഹിക വിപ്ലവമാണ് സക്കാത്ത് വിതരണത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിധത്തിലുള്ള സംഘടിത സകാത്ത് സംവിധാനം കാര്യക്ഷമമാക്കാന്‍ പണ്ഡിതന്മാരും, സാമുദായിക നേതാക്കളും, മഹല്ല് സംവിധാനത്തില്‍ ക്രമീകരണങ്ങള്‍ കൊണ്ടു വരണമെന്നും സെമിനാർ നിര്‍ദ്ദേശിച്ചു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രെഷറർ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക വിമലീകരണത്തോടൊപ്പം ജീവിത വിശുദ്ധിയും ഉറപ്പു വരുത്താന്‍ സകാത്ത് നിര്‍വ്വഹണത്തിലൂടെ സാധിക്കുമെന്ന് സകാത്ത് സെമിനാര്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വ്യക്തികളെ സ്വയം പര്യാപ്തമാക്കുവാന്‍ സകാത്ത് സംവിധാനം സഹായകമാണ്. സകാത്ത് അത് നല്‍കുന്നവന്റെ ഔദാര്യമല്ലെന്നും അര്‍ഹരായവരുടെ അവകാശമാണെന്നതുമാണ് ഇസ്ലാം നല്‍കുന്ന സന്ദേശമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംസീർ, സകരിയ കല്ലായി, അബ്ദുറഹ്മാൻ, ബി വി അഷ്‌റഫ്‌ എന്നിവര്‍ പ്രസംഗിച്ചു.