സൈബര്‍ പാര്‍ക്കിലെ പുതിയ കെട്ടിട തീരുമാനം സ്തുത്യര്‍ഹം; മലബാര്‍ ചേംബര്‍

Kozhikode

കോഴിക്കോട്: നിലവില്‍ സ്ഥലപരിമിതി നേരിടുന്ന ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടനിര്‍മാണത്തിനുള്ള മന്ത്രിസഭ തീരുമാനം സ്തുത്യര്‍ഹവും ഏറെ പ്രതീക്ഷ നല്‍കുന്നതും ആണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം എ മെഹബൂബ് അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിലും യു എല്‍ സൈബര്‍ പാര്‍ക്കിലും നിലവിലുള്ള കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിറഞ്ഞ സാഹചര്യത്തില്‍ പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനും നിലവില്‍ ഉള്ളവയുടെ വിപുലീകരണതിനും കെട്ടിടത്തിന്റെ ദൗര്‍ലഭ്യം ഒരു പ്രധാന തടസ്സമായിരുന്നു. ദേശീയ, ബഹുരാഷ്ട്ര ഐ ടി കമ്പനികള്‍ ഒരുപോലെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കവെ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

മലബാറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി ഐടി ഉദ്യോഗസ്ഥര്‍ക്കും ഈ തീരുമാനം വളരെയധികം പ്രയോജനകരമാകും. കേരളത്തിലെ മികച്ച ഐ ടി ഡെസ്റ്റിനേഷന്‍ ആയി മാറാനുള്ള കോഴിക്കോടിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് കൂടാതെ ഐ ടി ഇതര മേഖലകളിലും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ മലബാറിന്റെ ത്വരിത പുരോഗതിക്ക് ആക്കം കൂട്ടുവാനും ഈ നടപടി മുഖേന സാധ്യമാകും. സൈബര്‍ പാര്‍ക്കില്‍ ബാക്കിയുള്ള മുപ്പതില്‍ അധികം ഏക്കര്‍ സ്ഥലത്തിന്റെയും വികസനത്തിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.