സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്ര ബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ സുരേന്ദ്രന്‍

Kerala

കോഴിക്കോട്: രാജ്യത്തെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള പൊതുപ്രവര്‍ത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സഹകരണ സംഘങ്ങളെ പൊതു സോഫ്വെയറില്‍ കൊണ്ടുവന്ന് നബാര്‍ഡിന്റെ കീഴില്‍ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമാക്കിയാല്‍ എല്ലാം സുതാര്യമാവുമെന്നതിനാലാണ് ഇടതുസര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബാലിശമായ ഈ നടപടി കാരണം ഒരു ലക്ഷം കോടിരൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. ഒരു ശതമാനം പലിശ നിരക്കില്‍ വായ്പയും സബ്‌സിഡിയും കിട്ടുന്ന പദ്ധതികളില്‍ നിന്നും കേരളത്തിലെ കര്‍ഷകരെ പുറത്താക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ബൈലോ അംഗീകരിച്ചതിനാല്‍ ഈ പദ്ധതിയുടെ ഭാഗമാവും. എന്നാല്‍ ഇതിനോട് മുഖംതിരിച്ച് നില്‍ക്കുന്ന കേരളത്തിന് കനത്ത നഷ്ടമാണുണ്ടാവുകയെന്ന് വ്യക്തമാണ്. നബാര്‍ഡിന്റെ സാമ്പത്തിക സഹായം തങ്ങള്‍ക്ക് വേണ്ട, കള്ളപ്പണ ഇടപാടിലൂടെ അഴിമതി നടത്തിയാല്‍ മതിയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.