സൗഹൃദവും സഹവര്‍ത്തിത്തവും പാഠ്യപദ്ധതിയുടെ അനിവാര്യത: കവി പി കെ ഗോപി

Kerala

കോഴിക്കോട്: വിദ്വേഷവും കാലുഷ്യവും വിതച്ച് കുരുന്നു മനസ്സുകള്‍ പോലും വര്‍ഗീയതയിലേക്ക് തെളിക്കുന്ന സാഹചര്യത്തില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹസന്ദേശം പാഠ്യപദ്ധതിയുടെ അനിവാര്യതയായിരിക്കയാണെന്ന് സി.ഐ. ഇ ആര്‍ പ്രതിഭാ സംഗമം അഭിപ്രായപ്പെട്ടു. ജാതി മത വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ അധ്യാപകര്‍ മാതൃകകളാകണം. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നു നില്‍കുന്നവരെ അധ്യാപന മേഖലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം വേണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (സി ഐ ഇ ആര്‍) സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഭാ അവാര്‍ഡ് വിജ്ഞാനമത്സര പരീക്ഷയില്‍ പ്രതിഭകളായവര്‍ക്കും, രചനാ അവാര്‍ഡ് ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയും സാഹിത്യവും മാനവികതക്ക് വേണ്ടി സമര്‍പ്പിക്കണമെന്നും മനുഷ്യത്വത്തെ വധിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്നത് ഖേദകരമാണെന്നും പി കെ ഗോപി പറഞ്ഞു.

കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഡോ.സുഫ്‌യാന്‍ അബ്ദുല്‍ സത്താര്‍, എം എസ് എം സംസ്ഥാന സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഇബ്‌റാഹിം മാസ്റ്റര്‍, റശീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.