ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്ന് പരിധികള്‍ വേണം: മൊറോക്കോ സമ്മേളനം സമാപിച്ചു

World

റബാത്ത്: മൊറോക്കൊവിന്റെ തലസ്ഥാനമായ റബാത്തില്‍ നടന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് സമ്മേളനം സമാപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഇസ്ലാമിലും അന്താരാഷ്ട്ര നിയമങ്ങളിലും: ചട്ടക്കൂടിന്റെ ആവശ്യകത എന്നതായിരുന്നു സമ്മേളത്തിലെ ചര്‍ച്ചാ വിഷയം. ഏഴ് സെഷനുകളിലായി ഇരുപത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യം മനുഷ്യാവകാശത്തില്‍ പെട്ടതാണ്. എന്നാല്‍ അതിന്റെ പേരില്‍ ജനങ്ങള്‍ പവിത്രമായി കരുതുന്ന മതങ്ങളെയും വേദങ്ങളെയും പ്രവാചകന്മാരെയും പരിഹസിക്കുന്നത് ശരിയല്ല. സ്വീഡനിലും ഡന്‍മാര്‍ക്കിലും വിശുദ്ധ ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഈജിപ്തിലെ ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ്, മൊറോക്കോവിലെ ഇസ്ലാമിക് എഡുക്കേഷനല്‍, സയിന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ICESCO) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം വിദ്യാഭ്യാസ വിചക്ഷണരും സര്‍വ്വകലാ ശാലാ പ്രതിനിധികളും പങ്കെടുത്തു.

മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്ത) സെക്രട്ടരി ജനറല്‍ ഡോ. അബ്ദുല്‍ കരീം അല്‍ ഈസാ, ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് പ്രൊഫസര്‍ സാമീ അല്‍ ശരീഫ്, ICESCO ജനറല്‍ സെക്രട്ടരി ഡോ. സാലിം ബിന്‍ മുഹമ്മദ് അല്‍ മാലിക്, മൊറോക്കോ മുഹമ്മദിയ്യാ പണ്ഡിതസഭാ സെക്രട്ടരി ഡോ. അഹ്മദ് അല്‍ അബ്ബാദി, ഈജിപ്ഷ്യന്‍ മുഫ്തി ശൈഖ് ഡോ. ശൗഖി ഇബ്‌റാഹിം അല്ലാം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നും ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അര്‍ഷദ് മുഖ്താര്‍ മുംബൈ എന്നിവരാണ് പങ്കെടുത്തത്. ഹുസൈന്‍ മടവൂര്‍ പ്രബന്ധം അവതരിപ്പിച്ചു. വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വതന്ത്ര്യവും എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടതാണെന്നും എന്നാല്‍ അത് മതനിന്ദയിലേക്കെത്തുന്നത് നിയന്ത്രിക്കാന്‍ നിയമമുണ്ടാവണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.