ഇന്ത്യാമുന്നണിയും രാജ്യത്തിന്‍റെ പുനരുജ്ജീവനവും

Articles

ദേശീയ രാഷ്ട്രീയം / കെ കെ സുരേന്ദ്രന്‍

അഖിലേന്ത്യാ രാഷ്ട്രീയം ആശാവഹമായ രീതിയില്‍ ഹൈന്ദവ തീവ്ര ദേശീയതയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സന്ദര്‍ഭമാണിത്. കോണ്‍ഗ്രസ് ചരിത്രപരമായ മുടന്തുകളെ അതിജീവിക്കാനുള്ള ചില പരിശ്രമങ്ങളെങ്കിലും ആരംഭിച്ചിട്ടുമുണ്ട്. ആഗോളവത്കരണം എന്ന പേരില്‍ നരസിംഹറാവു തുടക്കം കുറിച്ച തീവ്ര മുതലാളിത്ത കോര്‍പ്പറേറ്റ് വത്കരണവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഹൈന്ദവ പുനരുത്ഥാന ചങ്ങാത്ത മുതലാളിത്ത വാദികള്‍ക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചത്.

അതുകൊണ്ട് തന്നെ മാറ്റത്തിനായി ഭരണത്തിന്റെ അടിത്തറയൊരുക്കാന്‍ ബി ജെ പിക്ക് കാര്യമായ മുന്നൊരുക്കം വേണ്ടി വന്നില്ല. റാവുവും മന്‍മോഹന്‍ സിങ്ങും മൗനാനുവാദം നല്‍കി കൊഴുപ്പിച്ചെടുത്ത അഴിമതിയും തീവെട്ടിക്കൊള്ളകളും രൂപമാറ്റ ശസ്ത്രക്രിയകള്‍ നടത്തി ഗുപ്തമാക്കേണ്ട ലളിതമായ ജോലി മാത്രമേ മോദിക്കും സംഘികള്‍ക്കും എടുക്കേണ്ടി വന്നുള്ളു.

തലമുതിര്‍ന്ന ഇടതുപക്ഷ നേതാക്കളായ ജ്യോതി ബസുവും ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തും എ ബി ബര്‍ദ്വാനുമെല്ലാം കോണ്‍ഗ്രസിന്റെയും സോണിയാ ഗാന്ധിയുടേയും പിന്നാലെ നടന്ന് വിയര്‍പ്പൊഴുക്കി സ്വരുക്കൂട്ടിയെടുത്തതാണ് UPA മുന്നണി. അതിനായി ഏറ്റവുമധികം പരിശ്രമിച്ചതും പഴി കേട്ടതും ഹര്‍കിഷന്‍ സിങ്ങ് തന്നെ. അദ്ദേഹത്തെ ബൂര്‍ഷ്വാസിയുടെ ചെരുപ്പുനക്കിയെന്നു വരെ വിശേഷിപ്പിച്ച തീവ്ര കമ്യുണിസ്റ്റുകളുണ്ട്. ( സഖാക്കള്‍ കെ.ടി കുഞ്ഞിക്കണ്ണനും പി.സി.ഉണ്ണിച്ചെക്കനുമെല്ലാം അക്കാലത്ത് കവല തോറും ഇതു വിളിച്ചു പറഞ്ഞിരുന്നു). എന്തായാലും ഒന്നാം യു പി എ കാലത്തു തന്നെ ഹര്‍കിഷന്റെ പിന്‍മുറക്കാരനായ പ്രകാശ് കാരാട്ട് ആ സഖ്യത്തില്‍ നിന്നും കുതറി മാറി ബൂര്‍ഷ്വാസിയുമായുള്ള മധുവിധു അവസാനിപ്പിച്ചു. ഇദ്ദേഹം തന്നെയാണ് ജ്യോതിബസുവിന് താലത്തില്‍ വെച്ചു നല്‍കിയ പ്രധാനമന്ത്രി പദമെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞത്.

യച്ചൂരി സഖാവ് പക്ഷേ ഹര്‍കിഷന്റെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശിയായിരുന്നു. വേണമെങ്കില്‍ ഹര്‍കിഷന്റെയും ഡാങ്കേയുടേയും ഒരുമിശ്രണമെന്ന് പറയാം. എന്നാല്‍ പാര്‍ട്ടി മെലിഞ്ഞ് തൊഴുത്തില്‍ കെട്ടേണ്ട അവസ്ഥയിലായി മാറിയിരുന്നു. ഹര്‍കിഷന്റെ കാലത്ത് ബംഗാളില്‍ നിന്ന് പത്ത് നാല്‍പ്പത് എം പിമാരുണ്ടായിരുന്നു. ഇപ്പോഴത് വിരലിലെണ്ണാവുന്ന നിലയിലുമല്ല. അതുകൊണ്ട് INDIA മുന്നണിയുടെ ഡ്രൈവിംഗ് സീറ്റിനരികില്‍ യെച്ചൂരിയെ നിര്‍ത്തുന്നതു തന്നെ കോണ്‍ഗ്രസിന്റെ മമതയെന്നേ പറയാന്‍ പറ്റൂ.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ശ്രേഷ്ഠമായ കാര്യമായി ഇന്ത്യന്‍ ജനത കരുതിയില്ലെന്നാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചത്. കുടുംബ വാഴ്ചയുടെ നാലാം തലമുറയെന്നുള്ള രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം ആരോപണങ്ങളുടെ മുനയാണ്. അതുകൊണ്ടു തന്നെ 2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുല്‍ ഏ.ഐ.സി.സി പ്രസിഡണ്ട് പദമൊഴിഞ്ഞത് നന്നായെന്ന് കരുതിയവരുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രസിഡണ്ടായി കണ്ടെത്തിയതും ഗുണമായി. സമ്പന്നനും സവര്‍ണനും സര്‍വോപരി സാഹിത്യകാരനും എലൈറ്റുമായ തരൂരിനേക്കാള്‍ (നാളിതുവരെയുള്ള കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ അങ്ങനെയുള്ളവര്‍ തന്നെയായിരുന്നു) ദളിത് പശ്ചാത്തലമുള്ള ഖാര്‍ഗെ തന്നെയാണ് അനുയോജ്യന്‍. ഹിന്ദുത്വ ഫാസിസം അരങ്ങു തകര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. അതിനായവര്‍ ബംഗാരു ലക്ഷ്മണെയും രാമനാഥ് കോവിന്ദിനേയും ദ്രൗപതി മുര്‍മുവിനേയുമൊക്കെ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കുവാനും ഇതുപകരിക്കും.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര മുതല്‍ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ വിവേകം ശുഭോദര്‍ക്കമാണ്. ഇന്ത്യാ മുന്നണി എന്തായി തീരുമെന്നറിയില്ല. 1977 ലെ പോലെ ഇന്നു തുടരുന്ന ഭരണത്തിന്റെ അറുതിക്കുതകിയാല്‍ ഇന്ത്യാ മഹാരാജ്യത്തിന് അത് രക്ഷയും ജനാധിപത്യത്തിന്റെ വിജയവുമായി മാറുക തന്നെ ചെയ്യും.