കവികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്, വാക്കുകള്‍ നഷ്ടമാവുന്ന, ഒന്നും എഴുതാനില്ലാത്ത, വായനാസമൂഹമില്ലാത്ത, ശൂന്യത

Articles

ചിന്ത / എസ് ജോസഫ്

ക്കാലത്ത് കവികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ ഏറിയകൂറും നിശബ്ദരാണ്. അഥവാ നിശബ്ദരായിരിക്കുന്ന ഒരു സാധ്യതയുണ്ട്. എവിടെയൊക്കെയോ വാക്കുകള്‍ നഷ്ടമാകുന്ന അവസ്ഥ. അഥവാ നഷ്ടമാകുന്ന സാധ്യത . ഒന്നും എഴുതാനില്ലാത്ത അവസ്ഥ. എഴുതിയിട്ടും കാര്യമൊന്നുമില്ലാത്ത, അഥവാ അങ്ങനെ തോന്നിപ്പിക്കുന്ന ഒരവസ്ഥ. വായനാസമൂഹം ഇല്ലാത്ത ശൂന്യത. അഥവാ ഉണ്ടായിരിക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ തന്നെ പ്രതികരിക്കാത്ത അവസ്ഥ. ആരും പ്രതികരിക്കാനില്ല. പ്രോത്സാഹിപ്പിക്കാനില്ല.

പ്രതികരിച്ചിട്ടും പ്രോത്സാഹിപ്പിച്ചിട്ടും എങ്ങുമെത്താത്ത അവസ്ഥാ . ശൂന്യമായ ഒരു കിണട്ടില്‍ നിന്ന് വെള്ളം കോരുന്ന അവസ്ഥ. കവിതയെഴു ത്തിലൂടെ ഛവേലൃ െ സബ്ജക്ടുകള്‍ ആയി മാറുന്ന കാലഘട്ടമാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു കവിത നന്നായാല്‍ ഒരാള്‍ പറഞ്ഞാലായി. അനവധി പേര്‍ പറഞ്ഞിട്ടും ആരുമൊന്നും പറയാത്ത പോലെ . എനിക്ക് 24 വയസുള്ള കാലത്ത് പാലായില്‍ ഒരു സ്ഥലത്ത് ഞാന്‍ കവിത ചൊല്ലി. ഒരു മോഡറേറ്റര്‍ എല്ലാവരുടേയും കവിതകളെ വിമര്‍ശിച്ചിരുന്നു. എന്റെ കവിതയെക്കുറിച്ചു പറഞ്ഞത് ഇതിലും നല്ല കവിത എനിക്ക് എഴുതാന്‍ കഴിയുമെന്നു മാത്രമാണ്. അത് ഒരു പ്രോത്സാഹനമായി എനിക്കു തോന്നി. വൈകാതെ ഞാന്‍ അവിടന്ന് ഇറങ്ങി. ഞാന്‍ അന്ന് പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടില്ല.

എന്റെ കവിതയില്ലെങ്കിലും ലോകം വേണ്ടവണ്ണം പ്രവര്‍ത്തിച്ചിരുന്നു. എന്റെ കവിത അന്ന് പിറന്നിരുന്നില്ല. പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി. എനിക്ക് കവിയാകണം എന്ന് തിടുക്കമില്ലായിരുന്നു. ഒടുവില്‍ കവിയാകാന്‍ സാധിക്കില്ല എന്ന് മനസിലായി. പക്ഷേ പിന്നെ എങ്ങനെയോ എന്റെ കവിത പിറന്നുവീണ ശേഷം എന്റെ കവിതയില്ലാതെ ലോകം മുന്നോട്ടുപോകില്ല എന്നായി. അങ്ങനെ ഞാന്‍ കവിയായി. ഞാനും എന്റെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അവരിലെ നല്ല ഗുണങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ( അടുത്ത കാലത്ത് വായിച്ച ദുര്‍ഗ പ്രസാദ് ബുദ്ധയുടെ പുസ്തകം ഇഷ്ടമായി എന്ന് പറയട്ടെ . മറ്റ് കവിതാ പുസ്തകങ്ങള്‍ വായിച്ചില്ല. കുറേയേറെ ഇരുട്ടിലാണ് ഞാനിപ്പോള്‍. ) നൂറു ദോഷങ്ങള്‍ ഉള്ള ഒരാളുടെ നല്ല ഒരു ഗുണത്തെ നമ്മള്‍ കണ്ടെത്തി അഭിനന്ദിച്ചാല്‍ അയാള്‍ നന്നാകും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന ന്യൂനത ഇതാണ്.

മനുഷ്യരുടെ കഴിവു കണ്ടെത്തി അവരെ വഴിതിരിച്ചു വിടാന്‍ ആരുമില്ല. ഒരു ഗുണ്ടയെ വഴിതിരിച്ചു വിട്ടാല്‍ അയാള്‍ സമൂഹത്തിനുവേണ്ടി നല്ലതു ചെയ്‌തേക്കാം. നമ്മുടെ കവികളെ എടുത്താല്‍ എല്ലാവരും കവികള്‍ ആകാന്‍ വേണ്ടി ശ്രമിക്കുന്നതു കാണാം. ചിലര്‍ തങ്ങളെ സ്വയം കണ്ടെത്തി വഴി തിരിഞ്ഞു പോയിട്ടുണ്ട്. കവിയാകാന്‍ ചില്ലറ കഴിവു പോരാ എന്നാണ് എനിക്ക് തോന്നുന്നത്. ഏതോ ഒരു ശാപം പേറണം. കവിത എല്ലാവരും എഴുതട്ടെ. സബ്ജക്ടിവിറ്റിയുടെ എഴുത്ത് നിലയില്‍ നല്ലതാണ്. ഒന്ന് ഭാഷ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ അറിയാം.

ബുദ്ധിപരവും കലാപരവുമായ വികാസം ഉണ്ടാകും. പ്രശസ്തി കിട്ടും, പക്ഷേ സോഷ്യല്‍ , മീഡിയായും ടി.വി മീഡിയയും മാസികകളും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട്. മൂന്നു മേഖലയും കവികളെ മനസിലാക്കുന്നത് മൂന്നു തരത്തിലാണ്. ടി.വിക്കാരുടെ വലിയ കവി സോഷ്യല്‍ മീഡിയയില്‍ ഇല്ല തന്നെ. മാസികകളിലെ ശ്രദ്ധേ കിട്ടിയ കവിയെ ടി.വി ക്കാര്‍ക്ക് അറിയില്ല. മാധ്യമങ്ങളുടെ വൈവിധ്യവും ടി.വി മാധ്യമത്തിന്റെ ആധിപത്യവും അത് സൃഷ്ടിക്കുന്ന അദൃശ്യതകളും വളരെ പ്രധാനമാണ്.