ഓര്‍മ്മ / എ പ്രതാപന്‍
പഠിപ്പൊന്നുമില്ല അച്ഛന്. ചെറുപ്പത്തിലേ വീട്ടിലെ കണ്ടത്തില്‍ കന്നു പൂട്ടാന്‍ പോയി എന്ന് ചിലപ്പോള്‍ എന്നോട് പറഞ്ഞു. മലയാളം ബുദ്ധിമുട്ടി എഴുതിയിരുന്നു. പത്രം പതിവായി നിഷ്ഠയോടെ വായിച്ചു. വെറുതെ ഇരുന്നില്ല. അങ്ങനെ ഇരിക്കുന്നത് ശരിയല്ലെന്ന വിചാരം ഉണ്ടായിരുന്നു. എനിക്ക് നിന്നെ പോലെ വായിക്കാന്‍ അറിവില്ല. അതു കൊണ്ടാണ് ഞാന്‍ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നത്. നടപ്പായിരുന്നു മുഖ്യം. ഒരു സൈക്കിള്‍ ഉണ്ടായിരുന്നു , അതിലായിരുന്നു മിക്കവാറും യാത്രകള്‍ . ഋമൃ യമഹമിരല ന്റെ പ്രശ്‌നമുണ്ടായിരുന്നു. ഒരിക്കല്‍ സൈക്കിളോടെ തല കറങ്ങി ഒരു തോട്ടില്‍ വീണു. അതോടെ എല്ലാവരും പറഞ്ഞ് സൈക്കിള്‍ സവാരി നിര്‍ത്തിച്ചു. കൃഷി താല്‍പര്യമായിരുന്നു. പശുവിനെ പോറ്റാനും . ഒരു ലാഭവും ഉണ്ടായിട്ടല്ല, കല കലയ്ക്ക് വേണ്ടിയെന്ന പോലെ .
യന്ത്രങ്ങളോട് പ്രിയമായിരുന്നു. കൈയില്‍ കിട്ടിയതിനെയൊക്കെ അഴിച്ച് വീണ്ടും കൂട്ടിച്ചേര്‍ക്കും. തൃശ്ശൂരിലെ പട്ടാളം റോഡില്‍ പോയി പഴയ സാധനങ്ങള്‍ വാങ്ങി അതിനെ ഘടിപ്പിച്ച് പുതിയ സൈക്കിളൊക്കെ ഉണ്ടാക്കും. ഉപയോഗിച്ച് പഴകിയ വസ്തുക്കളോടുള്ള സ്‌നേഹം, ആദരവ് പിന്നീട് ബ്രെഹ്റ്റിന്റെ കവിതയില്‍ വായിക്കുന്നതിന് മുമ്പ് ഞാന്‍ അച്ഛനില്‍ കണ്ടു. പഴയ ലോകത്തെ പുതുക്കാന്‍ അച്ഛന്‍ ശ്രമിച്ചിട്ടില്ല, പഴയ വസ്തുക്കളെ പുതുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടില്‍ ഉപകരണങ്ങളുടെ ഒരു ലോകമുണ്ടായിരുന്നു. ആശാരിപ്പണിക്കുള്ള ഉളികള്‍ മുതല്‍ ആലയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉല വരെ.
ചെറുപ്പത്തില്‍ എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. ആ സ്‌നേഹശൂന്യത അക്കാലത്ത് സര്‍വ്വസാധാരണമായിരുന്നു , ഒരു സാമൂഹ്യ നിയമം പോലെ. സ്‌നേഹം പ്രകടിപ്പിക്കുന്നതിനെ, ചിരിക്കുന്നതിനെ ഒക്കെ ആളുകള്‍ ഭയപ്പെട്ടിരുന്നു. അതെല്ലാം രഹസ്യമായി ചെയ്യേണ്ട, ഒളിച്ചു വെക്കേണ്ട കാര്യങ്ങളായി ആളുകള്‍ കരുതി. ആ സാഹചര്യങ്ങളില്‍ വളര്‍ന്ന കുട്ടികള്‍ക്ക് പിന്നീടത് ഒരു മനോഭാരമായി മാറും എന്നൊന്നും ആരും ഓര്‍ത്തില്ല.

ഏഴില്‍ പഠിക്കുമ്പോള്‍ പൂരം പ്രദര്‍ശനശാലയിലെ ബുക്ക് സ്റ്റാളില്‍ നിന്ന് ഞാന്‍ ലെനിന്റെ ജീവചരിത്രം തിരഞ്ഞെടുത്തു. ചെറിയ വില മാത്രം. അച്ഛനത് വാങ്ങി തന്നു. വ്‌ലാദിമിര്‍ ഇല്ലിച്ച് ഉല്യാനോവ് എന്നൊക്കെ വായിച്ച് എനിക്ക് മടുത്തു. കുറേ കാലം കഴിഞ്ഞ് ജോലി കഴിഞ്ഞ് അച്ഛന്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ ഞാന്‍ ബസ് സ്‌റ്റോപ്പില്‍ ഒരു തെരുവ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു , കേള്‍വിക്കാരായി മൂന്നോ നാലോ പേരും. ജനകീയ സാംസ്‌കാരിക വേദി കാലമായിരുന്നു. എന്നെ ഒന്നു നോക്കി അച്ഛന്‍ നടന്നു പോയി.
മുതിര്‍ന്നപ്പോള്‍ ഞാന്‍ വീടിനോട് അകന്നു. ഞാന്‍ എഞ്ചിനീയറിങ്ങ് കോളേജ് ഉപേക്ഷിച്ചപ്പോളും ഗുമസ്ത പണിക്ക് ചേര്‍ന്നപ്പോളും അച്ഛന്‍ ഒന്നും പറഞ്ഞില്ല. ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ വാങ്ങി വന്നപ്പോളും. അക്കാലത്ത് എനിക്ക് വാച്ച്, ചെരിപ്പ് ഇല്ല. ഒരു വാച്ച് എനിക്ക് വാങ്ങി തന്നു. സമയം കടന്നു പോകുകയാണ് എന്ന് എന്നെ ഓര്‍മ്മിപ്പിക്കാനായിരിക്കാം. ആ കാലത്ത് ഒരു ദിവസം പ്രേരണയില്‍ ഇരിക്കുമ്പോള്‍ സിവിക്ക് എന്നോട് പറഞ്ഞു. ഇന്ന് സച്ചിദാനന്ദന്റെ കവിതാ പ്രകാശനമാണ്, കോഴിക്കോട്, നമുക്ക് പോണം, വണ്ടിക്കൂലിക്ക് കാശില്ല. ഞാന്‍ തൃശ്ശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസിലേക്ക് പോയി. അതിന്റെ അടുക്കളയില്‍ കാക്കി കുപ്പായമിട്ട് വിയര്‍ത്ത് അച്ഛന്‍ നിന്നിരുന്നു. ഞാന്‍ സച്ചിദാനന്ദന്‍, കവിത എന്നൊക്കെ പറഞ്ഞു. അച്ഛന്‍ ആരോടോ നൂറ് രൂപ കടം വാങ്ങി എനിക്ക് തന്നു. കവിതയൊന്നും അറിയാത്ത മനുഷ്യരും നമുക്ക് കവിതയിലേക്ക് വഴിയൊരുക്കും എന്ന് അന്ന് മനസ്സിലായി.
എന്റെ കല്യാണത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ അച്ഛന്‍ വന്നിരുന്നു. അങ്ങനെയിരിക്കെ അച്ഛന് കേന്‍സര്‍ രോഗം വന്നു. രോഗം സ്ഥിരീകരിച്ച ദിവസം തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ഇരുന്ന് അച്ഛന്‍ എന്നോട് പറഞ്ഞു, നീ ഇതില്‍ വിഷമിക്കുകയൊന്നും വേണ്ട. ഞാന്‍ ജീവിതത്തില്‍ ആരോടും മോശമായി ഒന്നും ചെയ്തിട്ടില്ല. ഇനി വരുന്നത് അനുഭവിക്കാം. ചികിത്സക്കായി ഞങ്ങള്‍ മുംബൈയില്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രി വരെ പോയി. രോഗത്തേക്കാള്‍ കഠിനമായിരുന്നു ചികിത്സ. പരേലിലെ ആശുപത്രിയില്‍ അച്ഛന്‍ കിടന്നു , അതിന് പുറത്ത് ദേശി ദാരു വില്‍ക്കുന്ന കടയിലിരുന്ന് ഞാന്‍ സില്‍വിയ പ്ലാത്തിനെ വായിച്ചു. അച്ഛന്‍ രോഗത്തെ ശാന്തമായി അതിജീവിച്ചു , അച്ഛനെ ചികിത്സിച്ചത് ഇന്ത്യയിലെ ഏറ്റവും മികച്ച ഓങ്കോളജിസ്റ്റ് ഡോ. തപന്‍ സൈക്കിയ ആയിരുന്നു. എന്റെ ഏറ്റവും പ്രിയ സുഹൃത്തിന്റെ മകന്റെ പേരും തപന്‍ എന്നാണ്.
അവസാന കാലത്ത് അച്ഛന്‍ ദുഃഖിതനായിരുന്നു. ഇളയ മകന്‍ നേരത്തെ മരിച്ചു പോയി. പിന്നെ മകളും മരിച്ചു. നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം വന്നു. അവസാന നാളുകളില്‍ എന്നോടൊപ്പം കണ്ണൂരിലായിരുന്നു. അന്യനാടിനോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടി. നാട്ടില്‍ ഒരു വീട് വേണം എന്ന് ആഗ്രഹിച്ചു. ഞാന്‍ അതിന്റെ പണി തുടങ്ങി. ഏതാണ്ട് പൂര്‍ത്തിയാകുന്നതിന് അല്‍പം മുമ്പ് കണ്ണൂരിലെ ഒരു ആശുപത്രിയില്‍ വെച്ച് എന്റെ കൈകളില്‍ കിടന്ന് അച്ഛന്‍ മരിച്ചു. ഒരു മാരത്തോണ്‍ ഓട്ടക്കാരന്‍ ലക്ഷ്യത്തിന് അല്‍പമകലെ കുഴഞ്ഞ് വീണ പോലെ.
കണ്ണൂരിലെ ആശുപത്രിയില്‍ നിന്ന് തൃശ്ശൂരിലെ പണി തീരാത്ത വീട്ടിലേക്ക് വരുമ്പോള്‍ ആംബുലന്‍സില്‍ െ്രെഡവറെ കൂടാതെ അച്ഛനും ഞാനും മാത്രം. കോവിഡ് കാലമായിരുന്നു. ആ വീടിന്റെ പരുക്കന്‍ തറയില്‍ അച്ഛനെ ഇറക്കി കിടത്തി , തനിക്കായി പണിത വീട്ടില്‍ കുറച്ചു നേരം അച്ഛന്‍ ഉറങ്ങുന്ന പോലെ കിടന്നു , പിന്നെ അവിടെ നിന്ന് എടുത്തു. വളരെ ലളിതവും നിശ്ശബ്ദവുമായി ആ ഗൃഹപ്രവേശം നടന്നു. അച്ഛന്‍ വെച്ച വാഴകളില്‍ നിന്ന് ഇപ്പോഴും കുലകള്‍ വരുന്നുണ്ട്. അതിന്റെ പഴങ്ങള്‍ കൂടുതല്‍ മധുരിക്കുന്നുണ്ട്. കയ്പുകള്‍ എല്ലാം മണ്ണടിഞ്ഞു പോയി.
എന്തിന് ഇതൊക്കെ എഴുതുന്നു എന്ന് ഞാന്‍ ആലോചിക്കുന്നു. ലോകത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍ ജനിച്ചു. ജീവിച്ചു , മരിച്ചു. ജനന മരണ രജിസ്റ്ററുകളിലും ചില വസ്തു ആധാരങ്ങളിലും അപൂര്‍വ്വം ചില മനുഷ്യരുടെ ഓര്‍മകളിലും അയാള്‍ ബാക്കിയാകുന്നു. എന്റെ അനിയത്തി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഒരു ശ്രാദ്ധത്തിന്റെ രൂപത്തിലെങ്കിലും ഓര്‍ക്കപ്പെടുമായിരുന്നു. ഇത് ഒരു പക്ഷേ എന്റെ ശ്രാദ്ധം ആയിരിക്കാം.
അച്ഛന്റെ ഈ ചിത്രത്തില്‍ മടിയില്‍ കിടക്കുന്നത് മരിച്ചു പോയ മകളുടെ മകന്റെ മകള്‍ പാറു. പാറു എന്ന അരുന്ധതിക്ക് ഇപ്പോള്‍ മൂന്ന് വയസ്സ് കഴിഞ്ഞു. അച്ഛന്റെ മരണത്തിന് രണ്ട് വയസ്സാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയുണ്ട്.