ചിന്താ തറവാടുകളിലെ കാരണവന്മാര്‍ കുട്ടികളെ പരിചയപ്പെടുത്താത്ത ബന്ധുക്കളുണ്ട്, റോസാ ലക്‌സംബര്‍ഗ് അത്തരം ചിന്താ ബന്ധുവാണ്

Articles

ഓര്‍മ്മ / എ പ്രതാപന്‍

( 1919 ജനുവരി 15 ന് റോസ ലക്‌സംബര്‍ഗ് തടവറയില്‍ വധിക്കപ്പെട്ടു)

ലേകത്തിലെ ചിന്താ തറവാടുകളിലും അതിലെ കാരണവന്മാര്‍ കുട്ടികളോട് പറയാത്ത , അവര്‍ക്ക് പരിചയപ്പെടുത്താത്ത ബന്ധുക്കളുണ്ട്. പല കാരണങ്ങളാല്‍ അദൃശ്യരാക്കപ്പെടുന്നവര്‍. റോസാ ലക്‌സംബര്‍ഗ് എനിക്ക് അത്തരം ഒരു ചിന്താ ബന്ധുവാണ്. ആ അദൃശ്യതയില്‍ നിന്ന് വൈകി മാത്രം ദൃശ്യതയിലേക്ക് വന്ന് പിന്നെ ഹൃദയത്തില്‍ ചേക്കേറിയ ഒരാള്‍ .
‘മരിച്ചു പോയി , ചുവന്ന റോസയും
അവള്‍ അന്ത്യനിദ്ര കൊള്‍വതെവിടെന്ന്
ആര്‍ക്കും അറിഞ്ഞു കൂടാ
ദരിദ്രരോട് സത്യം പറഞ്ഞതിനാല്‍
ധനികര്‍ അവള്‍ക്ക് മരണം വിധിച്ചു.
(സ്മരണ കുറിപ്പ് 1919)’ ,
എന്ന് ബ്രെഹ്റ്റ് അവരെ കുറിച്ച് പിന്നീട് എഴുതി.
ജനുവരി 15 അവരുടെ രക്തസാക്ഷിത്വത്തിന്റെ ദിവസമാണ്. നൂറ്റിയഞ്ച് വര്‍ഷം മുമ്പാണ് അവരെ കൊന്ന് കാനയില്‍ എറിഞ്ഞ് കളഞ്ഞത്. മുഖ്യധാര മാര്‍ക്‌സിസം അവരുടെ സംഭാവനകള്‍ പരിഗണിച്ചതേയില്ല. ലെനിന്റെ പാര്‍ട്ടി സംഘടന രൂപത്തില്‍ പതിയിരിക്കുന്ന ഭീകരതകളെ കുറിച്ചും ജനാധിപത്യം എന്ന ജീവവായുവിനെ കുറിച്ചും അവര്‍ പറഞ്ഞതൊക്കെ വെറുതെയായി. സ്വാതന്ത്ര്യം എന്നത് വിയോജിക്കുവാനുള്ള സ്വാതന്ത്ര്യമാണ് എന്ന സ്വന്തം വാക്യത്തിന് തന്റെ ജീവന്‍ കൊണ്ട് ഉയിര്‍ നല്‍കി, വിയോജിച്ചതിന് ശമ്പളമായി മരണം ഏറ്റുവാങ്ങി അവര്‍ കടന്നു പോയി.
രാഷ്ട്രീയത്തിലും,തത്വചിന്തയിലും, സമ്പദ്ശാസ്ത്രത്തിലും, സാഹിത്യത്തിലും അറിവും താല്‍പര്യവുമുണ്ടായിരുന്ന ഈ പ്രക്ഷോഭകാരി ഒരു വലിയ കത്തെഴുത്തുകാരി കൂടിയായിരുന്നു.
( ഞാന്‍ വായിക്കാനിടയായ മികച്ച കത്തെഴുത്തുകാരില്‍ മാര്‍ക്‌സിസ്റ്റ് ഭാഗത്തു നിന്ന് റോസാ ലക്‌സംബര്‍ഗും , അന്തോണിയോ ഗ്രാംഷിയും വരുന്നു.)
റോസാ ലക്‌സംബര്‍ഗിന്റെ കത്തുകള്‍ വായിക്കുമ്പോള്‍ ഞാന്‍ സിംബോഴ്‌സ്‌കയെ ഓര്‍ക്കും . പരീക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് , പരീക്ഷിക്കപ്പെടുന്നോളം മാത്രമാണ് നമ്മള്‍ എന്താണെന്ന് നമ്മള്‍ അറിയുന്നത് എന്ന അവരുടെ ഏതോ കവിതയിലെ വരികള്‍ . ഓരോ പരീക്ഷണങ്ങളിലും റോസ കൂടുതല്‍ കൂടുതല്‍ മിഴിവാര്‍ന്നു വന്നു. ഒന്നര നൂറ്റാണ്ടിന് മുമ്പ് ജനിക്കുകയും ഒരു നൂറ്റാണ്ടിന് മുമ്പ് മരിച്ചു പോകുകയും ചെയ്ത ഈ സ്ത്രീ ജീവിച്ചിരുന്ന കാലത്ത് ഇന്ന് പ്രചുരപ്രചാരത്തിലുള്ള പല വിമോചന ആശയങ്ങളും ജനിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല എന്നതും ഓര്‍ക്കുക.
റോസാ ലക്‌സംബര്‍ഗ് ബ്രെസ്ലാവുവിലെ തടവറയില്‍ കിടന്നു കൊണ്ട് തന്റെ അടുത്ത സുഹൃത്തായ ഹാന്‍സ് ഡായ്‌ഫെന്‍ബാഹിന് എഴുതിയ കത്തിന്റെ അവസാന ഭാഗത്തിന്റെ വിവര്‍ത്തനമാണ് താഴെ. ഈ കത്ത് ഞാന്‍ മുമ്പൊരിക്കല്‍ എആ യില്‍ ഇട്ടിരുന്നു. കത്ത് നീണ്ടതായതിനാല്‍ മുഴുവനും കൊടുത്തിട്ടില്ല. ലെനിനോട് പോലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു വിപ്ലവകാരിയായിരുന്നു റോസ . റോസ എന്ന വിപ്ലവകാരിയുടെ മനസ്സ് എന്തായിരുന്നു എന്ന് ഈ കത്ത് പറയും. ഇത് ഒറ്റപ്പെട്ട ഒരു കത്തല്ല. നിരവധി കത്തുകളില്‍ ഇതേ വികാരങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നത് ഞാന്‍ വായിച്ചിട്ടുണ്ട്.

കത്ത്

ഹാന്‍സ് ഡായ്‌ഫെന്‍ബാഹിന്

ബ്രെസ്ലാവു, ആഗസ്റ്റ് 27, 1917.

ഹാന്‍ഷെന്‍ ,

………..
………….
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേ വേട്ടാവെളിയന്മാര്‍ (ംമുെ)െ എന്റെ തടവു മുറിയിലേക്ക് ഇരമ്പി വരുന്നുണ്ട്.( ഞാന്‍ എന്റെ ജനലുകള്‍ പകലും രാത്രിയും തുറന്നു വെക്കാറുണ്ട് ). ഒരു പ്രത്യേക ഉദ്ദേശത്തോടെ , ഭക്ഷണം തേടിയാണ് അവരുടെ വരവ്. ഈ വക കാര്യങ്ങളില്‍ ഞാനൊരു തുറന്ന മട്ടുകാരിയാണെന്ന് നിനക്കറിയാമല്ലോ. എല്ലാ സാധനങ്ങളും നിറച്ച ഒരു ചെറിയ പാത്രം ഞാന്‍ അവര്‍ക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. വളരെ ധൃതി പിടിച്ച് അതവര്‍ എടുക്കുന്നു. ഏതാനും മിനിട്ടുകളുടെ ഇടവേളയില്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളുമായി ഈ കുഞ്ഞു ജീവികള്‍ ജനല്‍ വഴി പുറത്തു പോകുന്നത് കാണാന്‍ രസമാണ്. എനിക്ക് ഇവിടെ നിന്ന് കഷ്ടിച്ച് കാണാവുന്ന മരത്തലപ്പുകളുള്ള ഒരു പാര്‍ക്കിലേക്കാണ് അവര്‍ പോകുന്നത്. കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം തിരിച്ചു വന്ന് ജനല്‍ വഴി നേരെ ഭക്ഷണം വെച്ച പാത്രത്തിലേക്ക് പോകുന്നു. ഹാന്‍ഷെന്‍ , ഒരു സൂചിത്തലയുടെ വലിപ്പം മാത്രമുള്ള അവരുടെ കണ്ണുകളുടെ ദിശാബോധവും ഓര്‍മ്മശക്തിയും അതിശയകരമാണ്. എല്ലാ പകലും അവര്‍ വരുന്നു. അഴികള്‍ക്ക് പിറകില്‍ കിടക്കുന്ന
‘ മാന്യയായ ഈ മഹതിയുടെ ഭക്ഷണമേശ’ ഒരൊറ്റ രാത്രിയും അവര്‍ മറന്നു പോവുന്നില്ല എന്നാണ് അതിന്റെ അര്‍ത്ഥം. റോങ്കെയില്‍ തോട്ടങ്ങളില്‍ നടക്കുമ്പോള്‍ നടപ്പാതകളിലെ തറക്കല്ലുകള്‍ക്കിടയിലെ മണ്ണുകള്‍ക്കിടയില്‍ ഇവര്‍ ആഴത്തില്‍ കുഴിച്ചു കൊണ്ടിരിക്കുന്നതും കുഴിച്ചെടുത്ത മണ്ണ് പുറത്തേക്ക് തള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ചെറിയ സ്ഥലത്തു തന്നെ മനുഷ്യനേത്രങ്ങള്‍ക്ക് വേര്‍തിരിച്ചറിയാനാവാത്ത എത്രയോ പൊത്തുകള്‍. പക്ഷെ ഈ ജീവികള്‍ക്ക് ലോകം മുഴുവന്‍ ചുറ്റിയടിച്ചു വന്നാലും തങ്ങളുടെ പൊത്ത് ഏതാണെന്ന് പെട്ടെന്ന് കൃത്യമായി മനസ്സിലാകും. പക്ഷികളുടെ ദേശാടനങ്ങളിലും ഇത്തരം പ്രഹേളികകളെ കുറിച്ച് ഞാന്‍ ഈയിടെ മനസ്സിലാക്കി. ഹാന്‍ഷെന്‍ നിനക്കറിയുമോ , ശരത്ക്കാലത്ത് തെക്കോട്ട് പറക്കുമ്പോള്‍ കൊറ്റികളെ പോലുള്ള വലിയ പക്ഷികള്‍ തങ്ങളുടെ പുറത്ത് വാനമ്പാടികള്‍, തൂക്കണാം കുരുവികള്‍ തുടങ്ങിയ ചെറിയ പക്ഷികളുടെ കൂട്ടങ്ങളെ തന്നെ വഹിക്കാറുണ്ടെന്ന് ? ഇത് കുട്ടികളോട് പറയുന്ന ഒരു അമ്മൂമ്മക്കഥയല്ല, ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ വസ്തുതയാണ്. ആ കുഞ്ഞു പക്ഷികള്‍ അവരുടെ ‘ ബസ്സിലെ സീറ്റുകളിലിരുന്ന് ‘ ചിലയ്ക്കുകയും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യും ! ഈ ശരത്ക്കാല ദേശാടനങ്ങളില്‍ പരുന്ത്, കഴുകന്‍ പോലുള്ള ഇരപിടിയന്‍ പക്ഷികള്‍ ചെറിയ പാട്ടു പക്ഷികളോടൊത്ത് ഒരൊറ്റ കൂട്ടമായിട്ടാണ് പറക്കുക. സാധാരണ സമയങ്ങളില്‍ ഇവയുടെ ഇരകളായ ഈ കുഞ്ഞു പക്ഷികളെ ഈ യാത്രകളില്‍ അവ തൊടുക പോലുമില്ല. ഒരു ദൈവീകമായ ഉടമ്പടി, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതു പോലെ ? ഇതു പോലുള്ള ചിലത് വായിക്കുമ്പോള്‍ ഞാന്‍ വലിയ ഹര്‍ഷാതിരേകത്തില്‍ വീണു പോകുന്നു , ഈ ബ്രെസ്ലാവു പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലമാണെന്ന് തോന്നിപ്പോകുന്നു. ഇതൊക്കെ എന്നെ ഇങ്ങനെ ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ; ഒരു പക്ഷെ ജീവിതം എന്നത് മനോഹരമായ ഒരു കഥയാണെന്ന് ഇതൊക്കെ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടായിരിക്കാം. ഇവിടെയെത്തിയപ്പോള്‍ തുടക്കത്തില്‍ ഞാനത് മറക്കാന്‍ തുടങ്ങിയിരുന്നു , പക്ഷെ ഇപ്പോള്‍ അതെല്ലാം വീണ്ടും എന്നിലേക്ക് തിരിച്ചു വരുന്നു. എന്നെ തകര്‍ക്കാന്‍ ഞാന്‍ ഒന്നിനെയും അനുവദിക്കുകയില്ല.
വേഗം തന്നെ എഴുതണം.
സ്‌നേഹത്തോടെ ,

നിന്റെ ആര്‍.


അവര്‍ ഈ കത്തെഴുതിയ സുഹൃത്ത് ഹാന്‍സ് ഡായ്‌ഫെന്‍ബാഹ് 1917 ഒക്ടോബറില്‍ തന്നെ കൊല്ലപ്പെട്ടു.
റോസ 1919 ജനുവരി 15നും.


തിന്മ നിറഞ്ഞ ഈ ലോകം ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ താങ്ങി നിര്‍ത്തിയിരിക്കുന്നത് കോണ്‍ക്രീറ്റ് തൂണുകള്‍ കൊണ്ടല്ല, ഇത്തരം ചില പനിനീര്‍ പൂക്കളെ കൊണ്ട്..

ലോകത്തിന്റെ ചുവന്ന
പനിനീര്‍ പുഷ്പമേ
നിനക്ക് നന്ദി!