മുജാഹിദ് സംസ്ഥാന സമ്മേളനം: ഖുര്‍ആന്‍ പഠന സീരീസിന് പ്രൗഢമായ തുടക്കം

Malappuram

കരിപ്പൂര്‍ (വെളിച്ചം നഗര്‍): വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതല്‍ 18 വരെ കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഖുര്‍ആന്‍ പഠന പരമ്പരക്ക് പ്രൗഢമായ തുടക്കം. സമ്മേളനത്തിന് കാതോര്‍ത്ത് ആവേശഭരിതരായ പ്രവര്‍ത്തകര്‍ പല ഭാഗങ്ങളില്‍ നിന്നായെത്തിയതോടെ പ്രഭാഷണ വേദിയും പരിസരവും ജനനിബിഢമായി.
ഒട്ടേറെ സ്ത്രീകളും പരിപാടിക്കെത്തിയിരുന്നു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ വിശ്വമാനവിക സന്ദേശം ഉള്‍കൊള്ളാനായാല്‍ ആധുനിക ലോകം അഭിമുഖീകരിക്കുന്ന കാലുഷ്യങ്ങള്‍ക്കും വിഭാഗീയതക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരമാകുമെന്ന് സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.
ഇതര വിശ്വാസികളുടെ ആരാധനാലയങ്ങള്‍ കയ്യേറുന്നതും ആരാധനകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതും അംഗീകരിക്കാവതല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ കൊലവിളി നടത്തുന്നതിനെ മതവിരുദ്ധമായി ഖുര്‍ ആന്‍ വിവക്ഷിക്കുന്നു.

മതത്തില്‍ ബലാല്‍ക്കാരമില്ലെന്നും ഇതര വിശ്വാസികളുടെ ആരാധ്യ വസ്തുക്കളെയും ആരാധനാലയങ്ങളെയും അധിക്ഷേപിക്കരുതെന്നും അപഹസിക്കരുതെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന വിശുദ്ധ ഖൂര്‍ആനിന്റെ സന്ദേശം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നും സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. കെ.എന്‍.എം മര്‍കസുദ്ദഅവസംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുറഹിമാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു.ട്രഷറര്‍ എം.അഹമദ് കുട്ടി മദനി മുഖ്യഭാഷണം നടത്തി, ഡോ:ജാബിര്‍ അമാനി, അമീര്‍ സ്വലാഹി, ഹാരിസ് തൃക്കളയൂര്‍, നൗഷാദ് കാക്കവയല്‍ , നവാലു റഹ്മാന്‍ ഫാറൂഖി പ്രഭാഷണം നടത്തി.

ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന് തിങ്കളാഴ്ച കെ.അബ്ദുറഷീദ് ഉഗ്രപ്പുരം, അന്‍സാര്‍ ഒതായി, സി.പി അബ്ദുസ്സമദ്, ബഷീര്‍ മദനി പുളിക്കല്‍, അലി മദനി മൊറയൂര്‍, ശാക്കിര്‍ ബാബു കുനിയില്‍ പ്രഭാഷണം നടത്തും.