ഹോസ്റ്റല്‍ എസ് എഫ് ഐയുടെ വിദ്യാര്‍ത്ഥി കോടതി, വിചാരണ നടത്തി ശിക്ഷ നടപ്പാക്കുന്നത് പതിവ്, സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഞെട്ടിക്കുന്ന മൊഴി

Kerala

കല്പറ്റ: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന മൊഴി പുറത്ത്. അറസ്‌ററിലായ പ്രതികലുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയിലാണ് മൊഴികള്‍ പുറത്തുവന്നിരിക്കുന്നത്. കോളേജ് ഹോസ്റ്റല്‍ എസ് എഫ് ഐയുടെ വിദ്യാര്‍ത്ഥി കോടതിയാണെന്നും ഇവിടെ വിചാരണ പതിവെന്നുമാണ് പ്രതികളുടെ മൊഴി. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.

സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദിച്ചവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കേസില്‍ ഇരുപതിലധികം പ്രതികളുണ്ടെന്ന് ഡിവൈ എസ് പി ടി സജീവന്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 306, 323, 324, 341, 342 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് കഴിഞ്ഞ 18ന് ആയിരുന്നു ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ഈ സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. അഖില്‍, കാശിനാഥന്‍, അമീന്‍ അക്ബര്‍, സിന്റോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, അജയ്, സൗദ് റിസാല്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, അമല്‍സാന്‍, ആദിത്യന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.