യുവ വനിത ഡോക്ടര്‍ ജീവനൊടുക്കിയതിന് കാരണം ദാമ്പത്യബന്ധം തകര്‍ന്നത്

Wayanad

കല്പറ്റ: യുവ വനിത ഡോക്ടര്‍ ജീവനൊടുക്കിയതിന് കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ കെ.ഇ ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയില്‍ ഇന്നലെ വൈകീട്ടാണ് തൂങ്ങിമരിച്ചത്.

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടന്‍ വീട്ടില്‍ നസീറിന്റെ മകളാണ് ഫെലിസ്. ആറ് മാസം മുമ്പാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേര്‍പെടുത്തിയത്. മുന്‍ ഭര്‍ത്താവും ഡോക്ടറാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നാണു സൂചന. മുന്‍ ഭര്‍ത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്. ഫെലിസിന്റെ മാതാവ് അസ്മാബീവി നഴ്സായിരുന്നു. നസീറും ഭാര്യ അസ്മാബീയും ഏറെക്കാലം ഗള്‍ഫിലായിരുന്നു. സഹോദരന്‍ ഷാനവാസും ഗള്‍ഫിലാണ്.

തെക്കന്‍ ജില്ലയില്‍ നിന്നാണ് ഇവര്‍ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കില്‍ വീട് വാങ്ങിയത്. ഫെലിസ് മെഡിക്കല്‍ കോളേജ് ക്യാംപസിലായിരുന്നു താമസം. അതിനാല്‍ നാട്ടുകാരുമായി ഇവര്‍ക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടില്‍ വല്ലപ്പോഴുമേ ഇവര്‍ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് നിഗമനം.