മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് കേടായി, രോഗി കുടുങ്ങിക്കിടന്നത് ഒന്നര ദിവസം

Thiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടങ്ങിക്കിടന്നത് ഒന്നര ദിവസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒ പിയില്‍ വന്ന രവീന്ദ്രന്‍ നായര്‍ (69) ലിഫ്റ്റില്‍ അകപ്പെട്ടത് ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു. ഇന്ന് രാവിലെ ആറുമണിക്കാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ നിന്നും പുറത്തുവന്നത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

രവീന്ദ്രന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ പറയുന്നത്. വീന്ദ്രന്‍ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. വിഷയം അന്വേഷിക്കാമെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.