കയ്യിട്ടുവാരിയോ, വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ

Kerala

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കയ്യിലും ഉണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഭീമന്‍ ചെലവ് കണക്കുമായി സര്‍ക്കാര്‍. ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കാണെന്നാണ് പുറത്ത് വന്ന കണക്കുകളില്‍ പറയുന്നത്. ഇവിടെ ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്ന് പറയുന്ന സര്‍ക്കാര്‍ 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടതായാണ് പറയുന്നത്.

ദുരന്ത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വാളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കിയെന്നാണ് കണക്കിലുള്ളത്. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവാക്കിയത്രെ. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്ററിന് ചെലവാക്കിയത് 7കോടിയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചിലവായെന്നും ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ ചെലവഴിച്ചതായും പറയുന്നു.

ദുരന്തബാധിതരുടെ 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്‍സ്‌പോട്ടേഷന്‍ വകയില്‍ 4 കോടി. മിലിട്ടറി വോളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ 2 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് 10 കോടി. ജെ സി ബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക് ചിലവായത് 15 കോടി എന്നിങ്ങനെയാണ് കണക്ക്.

ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും. ഡ്രോണ്‍ റഡാര്‍ വാടക 3 കോടി. ഡിഎന്‍എ പരിശോധനക്കായി 3 കോടി എന്നിങ്ങനെയാണ് ചിലവാക്കിതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.