“കിടപ്പാട ജപ്തി വേണ്ട” ജപ്തി വിരുദ്ധ കൺവെൻഷൻ

Thiruvananthapuram

സംസ്ഥാനത്തെ 65 ശതമാനം കുടുംബങ്ങളും കടക്കണിയിൽ ആണ്ടിരിക്കെ സർഫാസി പോലുള്ള കൊലയാളി നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കിടപ്പാട ജപ്തി വൻ ദുരന്തത്തിലേക്കാണ് കേരളീയ സമൂഹത്തെ തള്ളിവിടുന്നതെന്നും, കിടപ്പാട ജപ്തി നിർത്തിവെക്കാനുള്ള ശരിയായ തീരുമാനം എടുക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രൊഫ. കെ. അരവിന്ദാക്ഷൻ പ്രസ്താവിച്ചു.

പ്രകൃതി ദുരന്തത്തിൽ കിടപ്പാടവും, ജീവിതം തന്നെയും ഒലിച്ചു പോയ മുണ്ടക്കൈയിലെ ഹതഭാഗ്യരായ കുടുംബങ്ങളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാരിന്റെയും ബാങ്കുകളുടെയും നീതികരിക്കാൻ ആകാത്ത സമീപനങ്ങൾക്കെതിരെ ജനരോഷം ഉയരണമെന്നും എറണാകുളം ജില്ലയിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംഘടിപ്പിച്ച ജപ്തി വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു.

എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കിടപ്പാടങ്ങൾ ജപ്തി ചെയ്യരുത് , സർഫാസി നിയമം റദ്ദാക്കുക, മൈക്രോ ഫൈനാൻസ് പലിശ കൊള്ള സ്ഥാപനങ്ങളെ നിയന്ത്രിച്ച് ബദൽ വായ്പ്പാ സംവിധാനങ്ങൾ നടപ്പിലാക്കുക, ദരിദ്ര ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ ആധാരങ്ങൾ തിരികെ നൽകാമെന്ന ഉറപ്പ് സർക്കാർ പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

കട കുടിശ്ശികയുടെ പേരിൽ കുട്ടികളെ കുടിയിറക്കുന്ന രാഷ്ട്രം എന്റേതല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർഥികൾ ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കുന്ന മാസ് മെമ്മോറാണ്ഡത്തിന്റെ ഒപ്പുശേഖരണം സംസ്ഥാനതലത്തിൽ നടത്തുന്നതിന്
അലാ ഷഹാൻ, കാർത്തിക് രതീഷ്, സോജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതിക്ക് രൂപം കൊടുക്കാൻ തീരുമാനമെടുത്തു.

സർക്കാർ പാസാക്കിയ ‘ജപ്തി തടയൽ നിയമം’ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഹസന നിയമമായിരുന്നെന്നും, നവ കേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കിടപ്പാടങ്ങൾ വിറ്റഴിപ്പിക്കാനുള്ള സമ്മർദ്ദമായി മാറുകയാണെന്നും ജനങ്ങൾക്ക് വേണ്ടത് കിടപ്പാട ജപ്തി തടയുന്ന നിയമനിർമാണവും, ദരിദ്ര ജനവിഭാഗങ്ങളുടെ കിട്ടാക്കടങ്ങൾ എഴുതി തള്ളലുമാണെന്ന് കൺവെൻഷൻ വിലയിരുത്തി.

ആശാവർക്കേഴ്സിന്റെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, സമരത്തോട് ഐക്യപ്പെട്ടുകൊണ്ടുമുള്ള പ്രമേയം കൺവെൻഷൻ ഐകകണ്ഠേന പാസാക്കി.

സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് C.R.നീലകണ്ഠൻ, P.A. പ്രേംബാബു, ഷാജഹാൻ
അബ്ദുൾ ഖാദർ, ടി.പി. പുഷ്ക്കരൻ , P.A.കുട്ടപ്പൻ , പ്രവിത ഉണ്ണികൃഷ്ണൻ, പ്രീത ഷാജി ,
പി.കെ.വിജയൻ, മാനുവൽ.P.J തുടങ്ങിയവർ സംസാരിച്ചു . സംസ്ഥാന ജനറൽ കൺവീനർ വി.സി.ജെന്നി അധ്യക്ഷത വഹിച്ചു.

എറണാകുളം ജില്ലയിൽ ടോണി റാഫേൽ ചെയർപേഴ്സണായും, സോജൻ സേവ്യർ കൺവീനറായും 31 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു . കടത്തിൽ വീണ കുടുംബങ്ങളുടെ പുതിയ പരാതികൾ സ്വീകരിച്ച് പരിഹാര നടപടികൾക്ക് ജില്ലാ നേതൃത്വം തുടക്കം കുറിച്ചു.