നഗരാസൂത്രണ പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കും: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: 2035ഓടെ കേരളത്തിലെ ജനങ്ങളില്‍ 90 ശതമാനവും നഗരവാസികളാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ നഗരാസൂത്രണ പദ്ധതികള്‍ ക്രിയാത്മകമായും വേഗത്തിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം സ്ഥാപിച്ച മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ തലസ്ഥാന നഗരിയില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ് പാര്‍ക്കിംഗ് സൗകര്യം. സാധാരണഗതിയില്‍ അവരവരുടേതായ വാഹനങ്ങളിലാണ് ഇന്ന് വ്യക്തികള്‍ സഞ്ചരിക്കുന്നത്. എല്ലാവര്‍ക്കു മുന്നില്‍ വാഹന പാര്‍ക്കിംഗ് പ്രശ്‌നമായി മാറുന്നു. ജന സാന്ദ്രത വളരെ കൂടുതലായ സംസ്ഥാനമെന്ന നിലയില്‍ വാഹനപ്പെരുപ്പവും കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍ പരമ്പരാഗത രീതിയിലുള്ള പാര്‍ക്കിംഗ് രീതി തുടരാനാകില്ല. അതുകൊണ്ടാണ് ഒരു മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിംഗ് സംവിധാനം ആവശ്യമാണെന്ന് പല നഗരങ്ങളും ആലോചിക്കാന്‍ ഇടയായത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് സാധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന വേളയില്‍, നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തമ്പാനൂരിലെ ഈ വാഹന പാര്‍ക്കിംഗ് സംവിധാനം സമര്‍പ്പിക്കാന്‍ സാധിക്കുന്നുവെന്നത് സന്തോഷകരമാണ്. റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ബസ് ടെര്‍മിനല്‍ എല്ലാ ഒത്തുചേരുന്ന വളരെ തിരക്കേറിയ തിരുവനന്തപുരം നഗരത്തിന്റെ ഭാഗത്ത് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് തിരുവനന്തപുരത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും നല്ല രീതിയില്‍ ഉപകരിക്കും. 19 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പാര്‍ക്കിംഗിനുളള ബുക്കിംഗ് അതോടൊപ്പം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന എന്നിവ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം നഗരസഭക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം, 202122 വര്‍ഷത്തെ സ്വരാജ് ട്രോഫി, ഏറ്റവും മികച്ച ഹരിത കര്‍മ്മ സേന പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്, സുസ്ഥിര മാലിന്യ സംസ്‌കരണത്തിലെ മികച്ച മാതൃകക്ക് നീതി ആയോഗ് പ്രത്യേക പരാമര്‍ശം തുടങ്ങിയ അംഗീകാരങ്ങളെല്ലാം തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയവയാണ്.

നവകേരള സൃഷ്ടി യുടെ ഭാഗമായി ഒരു പ്രത്യേക നഗര നയത്തിന് ഗവണ്‍മെന്റ് രൂപം നല്‍കി. ആദ്യഗഡുവായ 300 കോടി രൂപയില്‍ നൂറുകോടി രൂപ ഇപ്പോള്‍തന്നെ കിഫ്ബി മുഖേന അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നമ്മുടെ സംസ്ഥാനത്ത് ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടായി എങ്കിലും നല്ല രീതിയില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നത് നഗരങ്ങളുടെ വികസനത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മുടെ ഭാവിതലമുറയുടെ ജീവിതം ശോഭനമാക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നന്നും നിറഞ്ഞ സന്തോഷത്തോടെയാണ് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

400 ഇരുചക്രവാഹനങ്ങള്‍ക്കും 22 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. 826 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് പാര്‍ക്കിംഗിനു പുറമേ വാണിജ്യാവശ്യത്തിനും ഓഫീസ് ആവശ്യത്തിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *