വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

Cinema Thrissur

തൃശൂര്‍: വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ആനക്കല്ല് ജംഗ്ഷനില്‍ കാരമല്‍ വെഡ്ഡിംഗ് എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന അവിണിശ്ശേരി പഞ്ചായത്ത് ഏഴുകമ്പനി തോണിവളപ്പില്‍ അഭിലാഷ് (34) ആണ് പൊലീസിന്റെ പിടിയിലായത്.

മൂന്ന് വര്‍ഷം മുമ്പാണ് വീട്ടമ്മയും അഭിലാഷും തമ്മില്‍ ബന്ധം തുടങ്ങുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇരുവരും പരിചയത്തിലായത്. പിന്നീട് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അഭിലാഷ് ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യമൊക്കെ ഇത് വീട്ടമ്മ അവഗണിച്ചെങ്കിലും ഭീഷണി കടുക്കുകയും ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുമെന്ന് പറയുകയും ചെയ്തതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേസെടുത്ത നെടുപുഴ പൊലീസ് പ്രതിയെ പിടികൂടി. പ്രതിയില്‍ നിന്ന് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തു. ഐ ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. അഡീഷണല്‍ എസ് ഐ സന്തോഷ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിതി, സൈബര്‍സെല്‍ പൊലീസുദ്യോഗസ്ഥന്‍ സുഹൈല്‍, നെടുപുഴ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി വി ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.