മുസ്ലിം ലീഗ് ബന്ധത്തെ ചൊല്ലിയുള്ള സമസ്തയിലെ ഭിന്നത മറനീക്കി പുറത്ത്

Kerala

കോഴിക്കോട്: മുസ്ലിം ലീഗ് ബന്ധത്തെ ചൊല്ലി സമസ്തയില്‍ ഉണ്ടായ ഭിന്നത മറനീക്കി പുറത്ത്. ഇന്നലെ കോഴിക്കോട് നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് സാരഥി സംഗമത്തില്‍ നേതാക്കള്‍ തന്നെയാണ് ഭിന്നത വെളിപ്പെടുത്തിയത്. ഷജര്‍ എന്ന പേരിലെ വാട്ട്‌സാപ് ഗ്രൂപ്പ് വഴി സമസ്തയിലെ പണ്ഡിതന്‍മാരെയും പാണക്കാട് കുടുംബത്തെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ മഹല്ലുകളില്‍ അസ്വാരസ്യം ഉണ്ടെന്നുമുളളത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സംഗമത്തില്‍ പാണക്കാട് കൂടുംബത്തിലെ റഷീദലി, ഹമീദലി, അബ്ബാസലി ശിഹാബ് തങ്ങന്‍മാര്‍ പങ്കെടുത്തു. സമസ്ത ജനറല്‍ സെക്രട്ടറി കെ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി ലീഗ് നേതാക്കള്‍ കൂടിയായ അബ്ദുറഹിമാന്‍ കല്ലായി, എം.സി. മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, ഹജ്ജ് കമ്മിറ്റി അംഗം മുക്കം ഉമര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

സമുദായ നേതാക്കളും പണ്ഡിതന്‍മാരും ചേര്‍ന്ന് നില്‍ക്കുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ പാതയാണ് സമസ്ത പിന്തുടരുന്നത്. സുന്നി ആദര്‍ശത്തില്‍ വിട്ടു വീഴ്ച ചെയ്യാതെ തന്നെ പൊതു വിഷയങ്ങളില്‍ സമുദായ ഐക്യമെന്നതാണ് ശരീഅത്ത് വിവാദത്തിലടക്കം ഇ കെ. കാണിച്ചു തന്നത്.

വാഫി കോഴ്‌സുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. അതിന്റെ നടത്തിപ്പുകാര്‍ സമസ്തക്ക് കീഴ്‌പ്പെടണം. സമസ്തയുമായി ബന്ധപ്പെട്ട കുറെ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും അതിന്റെ ഭാഗമായുള്ള തിന്നാല്‍ ഒറ്റയടിക്ക് അത് അവസാനിപ്പിക്കാനാവില്ല. അതില്‍ സമസ്ത ഒരു സമിതിയെ വെച്ച് ചര്‍ച്ച നടത്തുന്നുണ്ട്. സമസ്തയുടെ തീരുമാനം എന്തായാലും അത് നടപ്പാക്കാന്‍ എല്ലാരും ബാധ്യസ്ഥരാണ്. ആ തീരുമാനം വരുന്നതു വരെ കുറ്റപ്പെടുത്തലുകള്‍ വേണ്ട എന്ന നിലപാട് ചിലര്‍ തെറ്റിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നു. വാഫി കാര്യത്തില്‍ സമസ്തയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയതാണ്.

മുസ്ലിം ലീഗുമായി സമസ്തക്ക് നല്ല ബന്ധമാണുള്ളത്. ലീഗ് നേതാക്കള്‍ കൂടിയായ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സമസ്ത മുശാവറ അംഗങ്ങളായിരുന്നു. മദ്രസ പ്രസ്ഥാനമടക്കം പല തീരുമാനവും ബാഫഖി തങ്ങളാണ് നയിച്ചത്.

കേരളത്തെ ബംഗാളാക്കാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ഭിന്നതകള്‍ മുതലെടുക്കും. മത സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും പരിപാലിക്കാനും ഇടതര്‍ തയാറാവുകയില്ലെന്ന് ഓര്‍ക്കണം. യൂത്ത് ലീഗുകാരും ശ്രദ്ധിക്കേണ്ടതുണ്ട്. സമസ്ത പ്രസിഡന്റിനെതിരായ പ്രചാരണം ഏറ്റടുക്കരുത്. പണ്ഡിതരും സമുദായ നേതൃത്വവും യോജിച്ച് പോകണം സമദ് പറഞ്ഞു. കമ്യൂണിസം മതനിരാസമാണെന്നും അതിലേക്ക് നയിക്കുന്നത് അപകടമാണെന്നും നാസര്‍ ഫൈസി പറഞ്ഞു.