വീട് വാടകയ്‌ക്കെടുത്ത് ലഹരി കച്ചവടം; 22കാരന്‍ പിടിയില്‍

Crime

കോഴിക്കോട്: വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. എം ഡി എം എ യുമായി മാങ്കാവ് വാളക്കടത്താഴം വണ്ടികകം വീട്ടില്‍ ജാബിര്‍ അലി (22) അറസ്റ്റിലായത്. കോട്ടൂളി പനാത്തുതാഴത്തുള്ള വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ലഹരിമരുന്ന് വില്‍പ്പന.

സിറ്റി ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറത്തുനിന്നും വലിയ അളവില്‍ എം ഡി എം എ എത്തിക്കുകയും വീട്ടില്‍ വച്ച് തന്നെ 5 ഗ്രാം 10 ഗ്രാം പായ്ക്കറ്റുകള്‍ ആക്കി ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്.

കോഴിക്കോട് സിറ്റി ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസിലെ സിപിഒ മാരായ ഷിനോജ്,സരുണ്‍കുമാര്‍, ശ്രീശാന്ത്, തൗഫീഖ്,ലതീഷ്, മഷ്ഹുര്‍ എന്നിവരും മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍,റസാഖ്,സിപിഒ മാരായ ബിജു, പ്രജീഷ്, ശ്രീലേഷ് കുമാര്‍ , ഹോം ഗാര്‍ഡ് ബിജു എന്നിവരും ആണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.