വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
ഇന്നലെയും രണ്ട് ജൂഡിഷ്യല്‍ ഓഫീസര്‍മാരുടെ മനസ്സാക്ഷി ധാര്‍മ്മികമായി പ്രവര്‍ത്തിച്ചു കണ്ടു എന്നത് ചാരിതാര്‍ഥ്യജനകമാണ്. കോടതികള്‍ പുനരന്വേഷണത്തിന് ആവശ്യപ്പെട്ടത് നിക്ഷിപ്ത താല്പര്യങ്ങള്‍ അലസിപ്പിച്ചു കളഞ്ഞ രണ്ട് കേസുകള്‍ ആണ്.
പാലക്കാട്ടെ ശശീന്ദ്രന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും കൊലപാതകം. കണിച്ചുകുളങ്ങരയിലെ കെ. കെ.മഹേശന്റെ ആത്മഹത്യ. ആദ്യത്തേത് കേരളം കണ്ട ബീഭത്സമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു. രണ്ടാമത്തേത്, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹ്യവിരുദ്ധന്‍ പ്രേരിപ്പിച്ച ആത്മഹത്യ.
പ്രതി ചേര്‍ക്കപ്പെട്ടവര്‍ വളരെ കരുത്തരാണ്. അത് കൊണ്ടു തന്നെ മാധ്യമങ്ങളും പൊതുസമൂഹവും ചെറുകീടങ്ങളുടെ മരണത്തിനുള്ള പ്രാധാന്യമേ ഈ മരണങ്ങള്‍ക്ക് കൊടുത്തുള്ളൂ. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നിങ്ങനെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പരമോന്നതനേതൃത്വം കൊലപാതകികള്‍ക്ക് ഒപ്പമാണ്.
അന്വേഷണഫലം ഇപ്പോഴേ പ്രവചിക്കാം. കണിച്ചുക്കുളങ്ങരയിലെ പ്രതികുടുംബം മോദിക്കും പിണറായിക്കും വളരെ വേണ്ടപ്പെട്ടവര്‍ ആണ്. പാലക്കാട്ടെ മലബാര്‍ സിമന്റ് മാഫിയയില്‍ നിന്ന് വാങ്ങി ആഹരിക്കാത്ത ഇടതു വലതു സമുന്നതരാഷ്ട്രീയനേതാക്കള്‍ കേരളത്തില്‍ വളരെ കുറവാണ്.
കവിയൂര്‍ കേസ്, അഭയ കേസ് എന്നിവയില്‍ ഒക്കെ ഭാവനാപൂര്‍ണ്ണമായ തിരക്കഥ എഴുതിയ അതേ കുപ്രസിദ്ധനായ സി. ബി. ഐ. ഓഫീസറുടെ കലാസൃഷ്ടിയെയാണ് ഇന്നലെ ഹൈക്കോടതി കുത്തിക്കീറിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ഇയാളെ കുറിച്ച് കോടതികള്‍ മുന്‍പും നടത്തിയിട്ടുണ്ട്.എന്നിട്ടും, ഇയാളെ തന്നെ ഇത്ര ശക്തന്മാര്‍ക്കെതിരായ കേസ് ഏല്‍പ്പിച്ച കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തിന്റെ ഗുണനിലവാരം! സ്വര്‍ണ്ണക്കേസ് പ്രതികള്‍ക്കെതിരായ നിര്‍ണ്ണായകവിവരങ്ങള്‍ ഉള്ള തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് സ്വപ്ന പരാതിപ്പെട്ടത് പരമോന്നതഅന്വേഷണ ഏജന്‍സിയായ എന്‍. ഐ. എ. യെ കുറിച്ചാണ് എന്നത് ഓര്‍ക്കുക.
ഇങ്ങനെയൊക്കെയാണ് നമ്മുടെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത.എനിക്ക് കടുത്ത ദുഃഖം തോന്നാറുള്ളത്, രണ്ട് വ്യാഴവട്ടങ്ങള്‍ ആയി കൊല്ലപ്പെട്ടവരുടെ അമ്മമാര്‍ കൊലപാതകം കഴിഞ്ഞാല്‍ ഉടനെ അന്വേഷണത്തിന് ‘സി ബി. ഐ. യെ വിളിക്കൂ ‘,’സി ബി. ഐ. യെ വിളിക്കൂ ‘,എന്ന് അലമുറകള്‍ക്കിടയില്‍ ആശാപൂര്‍വ്വം ആവശ്യപ്പെടുന്നത് കേള്‍ക്കുമ്പോഴാണ്. അവരുടെ തീരാനഷ്ടത്തിന്റെ സത്വരാന്തരീക്ഷത്തില്‍ ‘പോയത് പോയി. നമ്മുടെ രാജ്യത്തെ സാമൂഹ്യസാഹചര്യത്തില്‍ നിങ്ങള്‍ക്ക് നീതി കിട്ടാനുള്ള സാധ്യത വളരെ വിരളമാണ് ‘ എന്ന തിക്തസത്യം അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ആരാണ് ധൈര്യപ്പെടുക? ഷുക്കൂറിന്റെയും മന്‍സൂറിന്റെയും ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മാറാട് ഇരകളുടെയും അമ്മമാര്‍ മരിക്കും വരെ സി. ബി. ഐ. നീതിയും കൊണ്ടു വരുന്ന മുഹൂര്‍ത്തവും കാത്തിരിക്കും. എന്നിട്ട്, മരിക്കും. അതിനിടെ, മിക്കവാറും, ഈ ഇരകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ കൊല്ലപ്പെട്ടത്, ആ പാര്‍ട്ടികളുടെ പെണ്‍ പീഡന കേസിലോ അഴിമതിക്കേസിലോ പെട്ട നേതാക്കള്‍ തന്നെ രക്തസാക്ഷികളുടെ ആത്മാവുകളെ ഹന്താക്കളായ ശത്രുപാര്‍ട്ടികള്‍ക്ക് മാറ്റക്കച്ചവടവ്യവസ്ഥയില്‍ വിറ്റെന്നും ഇരിക്കും
. ഏറ്റവും വലിയ തമാശ, മുന്‍പറഞ്ഞ കൊലപാതകങ്ങളില്‍ പലതിന്റെയും ആസൂത്രകനായ ‘കൂത്തുപറമ്പ് ജയരാജന്‍ ഗാന്ധി’ ഖാദി ബോര്‍ഡ് ചെയര്‍മാനായി 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാറില്‍ കേരളത്തിലെ നീതിയുടെ ഹൈവേയിലൂടെ ഇതാ, ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്.
ഈ പ്രാഥമികമായ കോടതി നിര്‍ദ്ദേശങ്ങളെ കുറിച്ച് പ്രാധാന്യത്തോടെ പറഞ്ഞത്, നീതിയുടെ ഒരു ചെറിയ തിളക്കം എവിടെയെങ്കിലും കണ്ടാല്‍ സാധാരണക്കാരന് തുള്ളിച്ചാടാന്‍ തോന്നും വിധം നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥ അത്രക്ക് കൂരിരുട്ടില്‍ ആണെന്നത് കൊണ്ടാണ്. മുന്‍പ് പറഞ്ഞ പോലെ ഈ കേസുകളുടെ വിധിയെന്തായിരിക്കും എന്ന് ഇപ്പോഴേ പ്രവചിക്കാം. കാരണം, പ്രതികളായ മലബാര്‍ സിമന്റ് മാഫിയയും കണിച്ചുകുളങ്ങര മാഫിയയും കേന്ദ്രത്തിലെയും കേരളത്തിലെയും ജനപ്രിയരായ മുഖ്യധാരാ പാര്‍ട്ടികളുടെ നേതൃത്വം തീര്‍ത്ത ശക്തിദുര്‍ഗ്ഗത്തിനുള്ളില്‍ സുരക്ഷിതര്‍ ആണ്. അവരെ തൊടാനാര്‍ക്കുമാവില്ല.
അപ്പോള്‍ ആരാണ് യഥാര്‍ത്ഥ പ്രതികള്‍? ‘നമ്മുടെ പുന്നാര OC’, ‘നമ്മുടെ പുന്നാര കുഞ്ഞാപ്പ’, ‘നമ്മുടെ പുന്നാര ക്യാപ്റ്റന്‍’, ‘നമ്മുടെ പുന്നാര എളമരം ‘, ‘നമ്മുടെ പുന്നാര മോദി’ എന്നിങ്ങനെ ഓര്‍ഗാസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പ്രബുദ്ധ ജനത തന്നെ.