പാലായിലെ ഗാന്ധിസ്‌ക്വയറിന് ഒന്നാം വാര്‍ഷികം

Kottayam

പാലാ: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാലാ മൂന്നാനിയില്‍ ഗാന്ധിസ്‌ക്വയറും പ്രതിമയും സ്ഥാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം, ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിന്റെ 100 മത് വാര്‍ഷികം, ഗാന്ധിജയന്തിയുടെ 150 മത് ജയന്തി എന്നിവയുടെ സ്മാരകമെന്ന നിലയിലാണ് ഗാന്ധി സ്മാരകം പാലായില്‍ സ്ഥാപിച്ചത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്‌സ് ചേംബര്‍ റൂട്ടില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്താണ് ഗാന്ധിസ്‌ക്വയറും പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്‌ഫോമില്‍ ഗാന്ധിജി മെഡിറ്റഷന്‍ നിര്‍വ്വഹിക്കുന്ന വിധമുള്ള 4.5 അടി ഉയരം പ്രതിമയ്ക്കുണ്ട്.

നിരവധി സ്വാതന്ത്ര്യ സമര നേതാക്കള്‍ പാലായില്‍ നിന്നും ഉണ്ടായിരുന്നുവെങ്കിലും ഒരു ദേശീയ സ്മാരകം പാലായില്‍ ഉണ്ടായിരുന്നില്ലെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ പറഞ്ഞു. പാലായിലെ പുതുതലമുറയില്‍ ദേശീയ ബോധം സൃഷ്ടിക്കാന്‍ ഗാന്ധിസ്‌ക്വയറിനു സാധിച്ചിട്ടുണ്ടെന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതിനോടകം നൂറുകണക്കിനാളുകള്‍ ഗാന്ധിസ്‌ക്വയര്‍ സന്ദര്‍ശിച്ചു രാഷ്ട്രപിതാവിനു പ്രണാമം അര്‍പ്പിച്ചിട്ടുണ്ട്. പ്രശസ്ത ശില്പി ചേരാസ് രവിദാസാണ് പ്രതിമയുടെയും ഗാന്ധിസ്‌ക്വയറിന്റെയും ശില്പി. എഞ്ചിനീയര്‍ രാജേഷ് ശശിനാഥിന്റെ മേല്‍നോട്ടത്തിലാണ് ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരതിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലാണ് ഗാന്ധിസ്‌ക്വയര്‍ സ്ഥാപിച്ചിരിക്കുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മഹാത്മാഗാന്ധി ഗാന്ധിപ്രതിമ അനാവരണം ചെയ്തത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് ഗാന്ധി സ്‌ക്വയറിന്റെയും മഹാത്മാഗാസി പ്രതിമയുടെയും പരിപാലന ചുമതല നിര്‍വ്വഹിക്കുന്നത്.