അധപതിക്കാനായി മൂന്നാം വട്ടവും ഭരണം അയാള്‍ക്ക് കൊടുക്കുക, സ്വരസത്തില്‍ ചീഞ്ഞു തീരട്ടെ

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ഏകാധിപതികളായിരുന്ന ലിബിയയിലെ മുഅമര്‍ ഗദ്ദാഫിയും റൊമാനിയയിലെ നിക്കോളെ സെസെസ്‌ക്യൂവും യുവാക്കളെന്ന നിലയില്‍ തീവ്ര വിപ്ലവകാരികളാ യിരുന്നു. ഒടുവില്‍, അവരില്‍നിന്ന് കിറ്റുവാങ്ങി തിന്നു പോന്ന ജനങ്ങള്‍ തന്നെയാണ് അവരുടെ അന്ത്യവിധി നിര്‍ണയിച്ചത്.ആ വിധികള്‍ വരുന്നത് വരെ അവിടങ്ങളിലും ലക്ഷക്കണക്കിന് ന്യായീകരണ തൊഴിലാളികളും ജനവിരുദ്ധര്‍ ആയ പറ്റിത്തീനി സാംസ്‌കാരികനായകരും ഉണ്ടായിരുന്നു.

ഗദ്ദാഫിയും സെസെസ്‌ക്യൂവും തന്നെയായിരുന്നു അവരുടെ രാജ്യങ്ങളുടെ വിധാതാക്കള്‍.അവര്‍ക്ക് മേലെ ഒരു അച്ചടക്ക സംവിധാനവും ഉണ്ടായിരുന്നില്ല. ആരും തടയാന്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ ധാര്‍ഷ്ട്യത്തോടെ സ്വന്തം അന്ത്യവിധികളിലേക്ക് നടന്ന് അടുക്കുകയായിരുന്നു.

നിര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ ജനിക്കുന്ന ഏത് ഏകാധിപത്യ ഫാസിസ്റ്റ് പ്രതിഭാകുഡ്മളത്തിനും, അവര്‍ ജന്മനാ സെസെസ്‌ക്യൂവിനെക്കാളും ഗദ്ദാഫിയെക്കാളും കിം ജോങ് ഉന്നിനെക്കാളും ഫാസിസ്റ്റ് പ്രതിഭാധനര്‍ ആയാല്‍ പോലും, പൂര്‍ണ്ണമായി പുഷ്പിച്ചു വികസിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല. അവര്‍ ജനിച്ച ഈ സ്ഥലത്തിന് വലിയ പരിമിതികള്‍ ഉണ്ട്. അപര്യാപ്തമാണെങ്കിലും, ഒരു ഭരണഘടനയും സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്റും ഒക്കെ ഉണ്ട്. അതിരുകള്‍ വിട്ടാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പ്രസിഡന്റ് ഭരണം കൊണ്ടുവരാനും ഉള്ള വകുപ്പുകള്‍ഉണ്ട്.അത്തരം ഭരണഘടനാസംവിധാനങ്ങള്‍ ഏത് ഏകാധിപതിക്കും ഒരു നിയന്ത്രണം വയ്ക്കുന്നു. അവ അവരെ ഗദ്ദാഫിയുടെയും സെസക്യൂവിന്റെയും മാരക വിധികളില്‍ എത്തുന്നതില്‍ നിന്ന് തടയുന്നു.

പട്ടിണി മരണങ്ങള്‍ ഉണ്ടായാല്‍ പോലും ഇവിടുത്തെ ഭരണാധികാരിക്ക് എതിരെ ഒരിക്കലും പ്രസിഡന്റ് ഭരണമോ സാമ്പത്തിക അടിയന്തരാവസ്ഥയോ പോലുള്ള നടപടികള്‍ സ്വീകരിക്കരുത്. അത് അയാള്‍ക്കൊരു രക്ഷാമാര്‍ഗ്ഗമാണ്. അയാള്‍ക്ക് പരമാവധി അധഃപതിക്കാന്‍ വേണമെങ്കില്‍ ഒരു മൂന്നാംവട്ട ഭരണം കൂടി കൊടുക്കുക. അങ്ങിനെ സ്വരസത്തില്‍ കിടന്ന് ചീഞ്ഞു തീരാനുള്ള (Get stewed in one’s own juice ) അവസരം കൊടുക്കുക.