മാനന്തവാടി മുഅസ്സസയുടെ വഖഫ് സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിനു ഇഷ്ടദാനം നല്‍കിയത് തിരിച്ചു പിടിക്കാന്‍ ഉത്തരവ്

Kerala

കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിനു ഇഷ്ടദാനം നല്‍കിയ നടപടി റദ്ദാക്കി കോഴിക്കോട് വഖഫ് ട്രിബ്യുണല്‍. വയനാട് മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഅസ്സസ പള്ളിയുടെയും(മസ്ജിദുന്നൂര്‍) അനുബന്ധ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനും പരിപാലനത്തിനും വേണ്ടി രൂപീകരിച്ച മുഅസ്സസതു നൂരില്‍ ഹുദല്‍ ഇസ്‌ലാമിയ്യയുടെ (നൂറുല്‍ഹുദ ഇസ്‌ലാമിക് ഫൗണ്ടേഷന്‍) പേരില്‍ വഖഫ് ചെയ്ത കോടിക്കണക്കിനു രൂപ വിലവരുന്ന സ്വത്തുവകകള്‍ സ്വകാര്യ ട്രസ്റ്റിന് ഇഷ്ടദാനം നല്‍കിയ കേസിലാണ് വിധി. മതപണ്ഡിതനും മുഅസ്സസ ജനറല്‍ സെക്രട്ടറിയും ആയിരുന്ന കെ മമ്മൂട്ടി മുസ്‌ലിയാര്‍ മകനെയും സഹോദരനെയും അടുത്ത ബന്ധുക്കളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ട്രസ്റ്റിന് കമ്മറ്റിയോ, വഖഫ് ബോര്‍ഡോ അറിയാതെ സ്വത്തുവകകള്‍ കൈമാറിയതിനെതിരെ മുഅസ്സസ ഭാരവാഹികളായ കെ. അന്ത്രു, എം. മുഹമ്മദലി മാസ്റ്റര്‍ എന്നിവരാണ് വഖഫ് ട്രിബ്യുണലിനെ സമീപിച്ചത്.

1995 ലെ വഖഫ് നിയമത്തിനു വിരുദ്ധമായി നടത്തിയ ഇടപാട് റദ്ദാക്കിയ ട്രിബ്യുണല്‍ മുഅസ്സസ കമ്മറ്റിയുടെ അനുമതിയില്ലാതെ സ്വത്തുവകകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും കെ മമ്മൂട്ടി മുസ്‌ലിയാരെയും സ്വകാര്യ ട്രസ്റ്റ് ഭാരവാഹികളെയും വിലക്കിയിട്ടുണ്ട്. അനധികൃതമായി ഇഷ്ടദാനം നല്‍കിയ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് മുഖേനെ തിരിച്ചു പിടിക്കാന്‍ അധികാരം നല്‍കികൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇഷ്ട ദാനാധാരം റദ്ദാക്കിയ വിവരം മാനന്തവാടി സബ് രജിസ്ട്രാറെയും അറിയിക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലാ ജഡ്ജ് രാജന്‍ തട്ടില്‍ ചെയര്‍മാനും ടി.കെ ഹസന്‍, എം.ഹാഷില്‍എന്നിവവര്‍ അംഗങ്ങളുമായ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റേതാണ് വിധി.

വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്ത മാനന്തവാടിയിലെ മസ്ജിദുന്നൂറിന്റെ പരിപാലനത്തിന് വേണ്ടി 1993ല്‍ രൂപീകരിച്ചതാണ് മുഅസ്സസ കമ്മറ്റി. ഒട്ടേറെ വിദ്യാഭ്യാസ തൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച കമ്മറ്റിയുടെ കീഴില്‍ മുഅസ്സസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂളും ആരംഭിച്ചു. പിന്നീട് നല്ലൂര്‍നാട് വില്ലേജിലെ നാലാം മൈലില്‍ 2.32 ഏക്കര്‍ സ്ഥലം വഖഫായി വാങ്ങി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്ങോട്ടേക്ക് മാറ്റി. ഈ സ്‌കൂളും സ്ഥലവുമാണ് മോഡേണ്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ട്രസ്റ്റിന് മമ്മൂട്ടി മുസ്‌ലിയാര്‍ കമ്മറ്റിയുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ഇഷ്ടദാനമായി നല്‍കിയത്.

കെ മമ്മൂട്ടി മുസ്‌ലിയാര്‍ ചെയര്‍മാനായ ട്രസ്സില്‍ അദ്ദേഹത്തിന്റെ മകനും സഹോദരനും അടുത്ത കുടുംബാംഗങ്ങളുമാണ് ഭാരവാഹികള്‍. എന്നാല്‍ കൈമാറിയ സ്വത്ത് വഖഫ് അല്ല എന്നായിരുന്നു മമ്മൂട്ടി മുസ്‌ലിയാരുടെ വാദം. എന്നാല്‍ 6635/ ആര്‍ എ നമ്പറില്‍ ആയി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മസ്ജിദുന്നൂറിന് വേണ്ടിയാണ് സ്ഥലം വാങ്ങുന്നതെന്ന കാര്യം രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ട്രിബ്യുണല്‍ കണ്ടെത്തി.

1296/ 2005 നമ്പറായി മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ഇഷ്ടദാന ഇടപാടാണ് വഖഫ് വഖഫ് ട്രിബ്യുണല്‍ റദ്ദാക്കിയത്. കമ്മറ്റി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് മമ്മൂട്ടി മുസ്‌ലിയാര്‍ സമര്‍പ്പിച്ച മുഅസ്സസ ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ മമ്മൂട്ടി മുസ്‌ലിയാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ റിട്ടേര്‍ണിംഗ് ഓഫീസര്‍ ആയി നിശ്ചയിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു .അതു പ്രകാരം പി. ഹസന്‍ മൗലവി ബാഖവി പ്രസിഡന്റും കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ പുതിയ കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിക്ക് അധികാരം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ വഖഫ് ട്രിബ്യുണല്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ. ബാബു കറുകപ്പാടത്ത്, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ. സി. വി. നൂര്‍ജഹാന്‍, അഡ്വ. മുശ്താഖ് മുഫ്തിഖര്‍ എന്നിവര്‍ ഹാജരായി.