സഊദി പൗരനെ നിക്ഷേപത്തിന്‍റെ പേരില്‍ തട്ടിപ്പിനിരയാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇ പി ഷമീല്‍

Kozhikode

കോഴിക്കോട്: സഊദി പൗരനെ നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പിനിരയാക്കിയെന്ന ആരോപണ വിധേയനായ തേഞ്ഞിപ്പാലം സ്വദേശി ഇ.പി. ഷമീല്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജിദ്ദയില്‍ പത്രസമ്മേളനം നടത്തി സൗദി പൗരന്‍ ഇബ്രാഹിം അല്‍ ഒതൈബി, ഷെഫീഖ് 27 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചത്. എന്നാല്‍ 2013 മുതല്‍ സ്ഥാപനത്തില്‍ പി.ആര്‍. ഒ ആയി ജോലി ചെയ്ത ഇദ്ദേഹം 2016ല്‍ തന്നെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനിയുടെ വക്താവായി മാറി, തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷെമീല്‍ കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ച് മില്യണ്‍ റിയാല്‍ നല്കി എന്റെ കമ്പനിയില്‍ ഓഹരി നല്കാമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള കാശ് അടക്കുകയോ, കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് അടക്കുകയോ ചെയ്യാതെ അദ്ദേഹത്തിന്റെ മകന്റെ പേരിലേക്ക് കമ്പനിയുടെ ഷെയര്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.

സൗഊദി ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്തിരുന്ന ഇബ്രാഹിം അല്‍ ഒതൈബിയുടെ സ്വാധീനം അറിയുന്നതുകൊണ്ട് അദ്ദേഹവുമായി ദുബൈയില്‍ വെച്ച് ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ പണം തിരിച്ചു നല്കുവാന്‍ സമ്മതിച്ചതുമാണ്. എന്നാല്‍ അതില്‍ നിന്ന് പിന്മാറി, സ്ഥാപനം കൈക്കലാക്കുവാന്‍ വേണ്ടി കേസ് കൊടുക്കുകയും തനിക്കോ തന്റെ വക്കീലിനോ ഹാജരാകുവാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി എക്‌സ് പാര്‍ട്ടി വിധി നേടുകയുമായിരുന്നു വെന്ന് ഷെഫീഖ് ആരോപിച്ചു.

ജീവനു തന്നെ ഭീഷണിയുള്ളതിനാല്‍ തനിക്ക് സൗദിയില്‍ പോയി കേസ് നടത്തുവാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നന്ന്. അങ്ങനെയാണു അദ്ദേഹത്തിന് കോടതിയില്‍ നിന്ന് എക്‌സ് പാര്‍ട്ടി വിധി കിട്ടിയതെന്നും 87 മില്യണ്‍ സൗദി റിയാല്‍ ആസ്തിയുള്ള കമ്പനിയുടെ സ്വത്തുക്കളും മാര്‍ക്കറ്റില്‍ നിന്ന് കിട്ടാനുള്ള 25 മില്യണ്‍ സഊദി റിയാല്‍ എന്നിവ കമ്പനി നടത്തിപ്പിന് പവര്‍ അറ്റോണി ഉള്ള ഇവര്‍ പിന്നീട് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

സഊദി മാത്രമല്ല ദുബൈ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാമുണ്ടായിരുന്ന സ്ഥാപനങ്ങള്‍ കൂടി തനിക്ക് നഷ്ടപ്പെട്ടെന്നും 2017ല്‍ നടന്ന ഒരു സംഭവം, വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മകളുടെ വിവാഹം നിശ്ചയിച്ചുവെന്നറിഞ്ഞതിന്റെ ഭാഗമായി ഇപ്പോള്‍ വീണ്ടും ചിലര്‍ പൊക്കി കൊണ്ടുവന്നത് വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് മറ്റ് ഉദ്ദേശ്യം വെച്ചാണെന്നും അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. അനീഷും പങ്കെടുത്തു.