പിണങ്ങിപ്പോയ ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ച്, കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന ഫോട്ടോ വാട്ട്‌സ്ആപ്പില്‍ നല്‍കി യുവാവ് ജീവനൊടുക്കി

Crime

താനെ: പിണങ്ങിപ്പോയ ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചുകൊണ്ട് യുവാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെത്തുടര്‍ന്ന് വീടുവിട്ടുപോയ ഭാര്യയെ ഫോണില്‍ വിളിച്ചശേഷം തനിക്ക് നിന്റെ ശബ്ദം കേള്‍ക്കണം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഡോംബിവ്‌ലി സ്വദേശിയായ 41 കാരനായ സുധാകര്‍ യാദവ് ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. രണ്ടുദിവസം മുമ്പ് സുധാകര്‍ യാദവും ഭാര്യ സഞ്ജനയും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ സഞ്ജന വീടുവിട്ടിറങ്ങുകയും ചെയ്തു.

ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടറങ്ങിയ സഞ്ജന താനെയ്ക്കടുത്തുള്ള ദിവയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കാണ്‌പോയിരുന്നത്. അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ സുധാകര്‍ സഞ്ജനയെ മൊബൈല്‍ ഫോണില്‍ വിളിച്ചു. മുംബൈയിലെ കുര്‍ലയില്‍ ജോലിചെയ്യുകയായിരുന്ന സഞ്ജന ജോലിക്കായി പോകവേയാണ് സുധാകറിന്റെ ഫോണ്‍ വിളിയെത്തുന്നത്. ശബ്ദം കേള്‍ക്കാനാണെന്നും രണ്ട് മിനിറ്റ് സംസാരിക്കണമെന്നും സുധാകര്‍ ഭാര്യയോട് പറഞ്ഞു. അല്‍പ്പസമയം ഫോണില്‍ സംസാരിച്ച് ഇയാള്‍ കോള്‍ കട്ട് ചെയ്തു. ഇതിന് പിന്നാലെ തന്റെ വാട്ട്‌സ്ആപ്പില്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാനൊരുങ്ങുന്ന സുധാകറിന്റെ ഫോട്ടോ ലഭിച്ചച്ചെന്ന് സഞ്ജന പറഞ്ഞു.

ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന ഫോട്ടോ വാട്ട്‌സ്ആപ്പില്‍ അയച്ചുനല്‍കി സുധാകര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജന ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ച് വീട്ടില്‍ ഭര്‍ത്താവിനെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്നും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും സുധാകര്‍ വാതില്‍ തുറന്നില്ല. അയല്‍വാസികള്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സുധാകര്‍ യാദവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.