പതിനേഴുകാരിയെ അച്ഛനും രണ്ടാനമ്മയും കൊന്ന് കെട്ടിത്തൂക്കി

Crime

റാഞ്ചി: പതിനേഴുകാരിയെ അച്ഛനും രണ്ടാനമ്മയും കൊന്ന് കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലാണ് ഖുഷി കുമാരിയെന്ന പതിനേഴുകാരി അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം രൂപ നല്‍കാന്‍ അച്ഛന്‍ മകളോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെയാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ മഹ്‌തോയെയും ഭാര്യ പൂനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഖുഷി കുമാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയം തോന്നി പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രാംഗഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് മനസ്സിലായത്. അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്ന് ഖുഷിയെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തി.

ഖുഷിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തെ ചൊല്ലി അച്ഛനും രണ്ടാനമ്മയും നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. ഏകദേശം ആറ് ലക്ഷം രൂപയുള്ള പെണ്‍കുട്ടിയുടെ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തീരാറായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മകള്‍ പണം തരില്ലെന്ന് ഉറപ്പായതോടെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.