ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി

India

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷാ ഇളവില്‍ തീരുമാനം എടുക്കാനും പ്രതികളെ വിട്ടയക്കാനും ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇരയായ സ്ത്രീയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതിരൂക്ഷ വിമര്‍ശങ്ങളാണ് കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീം കോടതി ഉയര്‍ത്തിയത്. പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചെന്നും ശിക്ഷാ ഇളവിന് വേണ്ടി പ്രതികള്‍ സത്യം മറച്ചുവെച്ചെന്നും സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസ് ബി വി നഗരത്‌നയുടെ ബെഞ്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞത്.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി പി എം നേതാവ് സുഭാഷിണി അലിയും ടി എം സി നേതാവ് മഹുവ മൊയ്ത്രയും അടക്കംസമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബില്‍ക്കിസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.