കരുത്ത് തെളിയിച്ചു, ചരിത്രം കുറിച്ചു

Malappuram

രിപ്പൂര്‍ (വെളിച്ചംനഗര്‍): കേരളത്തിലെ മുജാഹിദ് പ്രവര്‍ത്തകര്‍ എവിടെയും പോയിട്ടില്ലെന്നും മര്‍ക്കസ് ദഅവക്ക് പിന്നില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും തെളിയിച്ച മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ജന ബാഹുല്യം കൊണ്ടും നടത്തിപ്പിലെ വ്യത്യസ്തത കൊണ്ടും ചരിത്രം കുറിച്ചു.

ഒരാഴ്ചക്കാലം ഒരു സമ്മേളന നഗരിയിലേക്ക് ജനം ഒഴുകിയെത്തിയെന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വിവാദങ്ങള്‍ക്കോ പരാതികള്‍ക്കോ ഇടനല്‍കാതെ സമ്മേളനം നടത്താന്‍ കഴിഞ്ഞു എന്നത് സംഘാടക മികവിന്റെ പ്രത്യേകതയായി.

സാധാരണ സമ്മേളനങ്ങളില്‍ എത്തിയാല്‍ കുറച്ച് പ്രസംഗവും കേട്ട് മടങ്ങുക എന്ന പതിവിന് വ്യത്യസ്തമായി ഇത്തവണ സമ്മേളനത്തിന് എത്തിച്ചേര്‍ന്നവര്‍ക്ക് കാഴ്ചയും ഉള്‍ക്കാഴ്ചയും പകരുന്നതായി മാറി. മുസ്ലിം സമുദായം വിശേഷിച്ച് സമുദായത്തിലെ പുതുതലമുറയ്ക്ക് പുത്തന്‍ അനുഭവങ്ങളും ആശയവ്യക്തതയും നല്കും വിധമാണ് ഈ സമ്മേളനം സംഘാടകര്‍ സംഘടിപ്പിച്ചത്. എടുത്തുപറയേണ്ട മികവുതന്നെയാണിത്.

ഫെബ്രുവരി 9ന് ദ മെസേജ് എക്‌സിബിഷന്‍, ബുക്സ്റ്റാള്‍ജിയ, ഫെബ്രുവരി 10ന് ആരംഭിച്ച കാര്‍ഷിക മേള, കിഡ്‌സ് പോര്‍ട്ട്, സമ്മേളനത്തിന് മുന്നോടിയായി കെയര്‍ ഹോം, എബിലിറ്റി, വെളിച്ചം എന്നിവയുടെ പവലിയനുകള്‍, മറ്റ് വിവിധ പവലിയനുകള്‍ക്ക് പുറമെ 150ലേറെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സമ്മേളന നഗരിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്ഷരാര്‍ഥത്തില്‍ കരിപ്പൂരിലെ വിശാലമായ വയലില്‍ ഒരു നഗരി തന്നെ രൂപപ്പെട്ടു. സമ്മേളന നഗരി കണ്ടുതീര്‍ക്കാന്‍ തന്നെ മണിക്കൂറുകളെടുത്തു. സമ്മേളനത്തിനെത്തിയവര്‍ക്കെല്ലാം ഇതൊരു പുതിയ അനുഭവമായി മാറി.