വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ
കമ്മ്യൂണിസ്റ്റുകളും (യഥാർത്ഥ മുസ്ലിമുകളുടെ ശത്രുക്കളായ) ജിഹാദികളും ഇന്ത്യയുടെ നാശം കൊതിക്കുന്നവർ ആണെന്ന് പറയുന്നതിൽ ചെറിയ ശരി ഉണ്ട്. അന്താരാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വന്തം നിലയിൽ നിലനിൽപ്പ് നഷ്ടപ്പെട്ടവയാണ്. അവർ,കേരളത്തിലും ഇന്ത്യയിലും കാണുന്നത് പോലെ,ബൗദ്ധികമായും ഒരു പക്ഷെ സാമ്പത്തികമായും നിലനിൽപ്പിനായി അന്താരാഷ്ട്രതലത്തിലും നല്ലൊരളവിൽ ജിഹാദിസത്തിനെ ആശ്രയിക്കുന്നു. A desperate attempt by moldering, putrefying, brain-dead Marxists to hoist themselves out of the dustbin of history by latching onto the coattails of Islam” എന്നൊരു നോവൽ കഥാപാത്രം പറയുന്നത് വളരെ ശരിയാണ്.
ഒരു സംഭവം ഉരുത്തിരിയുമ്പോൾ ഭരണപക്ഷ- പ്രതിപക്ഷ കാപട്യങ്ങൾ ഇങ്ങിനെ അരങ്ങു നിറയുന്നു എന്നതിന്റെ ഉദാഹരണമാണ് ജോർജ്ജ് സോറോസിന്റെ അടുത്തകാലത്തെ ഇടപെടലുകളെ കുറിച്ചുള്ള പ്രതികരണങ്ങൾ.ജോർജ് സോറോസ് പുണ്യവാളൻ ആയിരിക്കണമെന്നില്ല.പക്ഷെ, സോറോസിനെ കുറിച്ചുള്ള ഇപ്പോഴത്തെ കുപ്രചാരണങ്ങൾ അവിദഗ്ധമായ സംഘി നുണയാണ്.പത്രം വായിക്കുന്നവർക്ക് ജോർജ് സോറോസ് അപരിചിതനല്ല. അയാൾ ഇടതും വലതും ഉള്ള autocrats ന് എതിരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.അയാൾ അക്ഷരാർത്ഥത്തിൽ ഒരു open സൊസൈറ്റിയുടെ ഭാവുകനാണ്.ഇത്ര മാത്രം ധനം (തന്റെ സമ്പത്തിന്റെ 64%!) ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചെലവിട്ടിട്ടുള്ള മറ്റൊരാളില്ല.32 ബില്യൺ അമേരിക്കൻ ഡോളർ ആണ് അയാൾ ഇതുവരെ Open Society Foundation എന്ന തന്റെ മുൻ കയ്യിൽ തുടങ്ങിയ സ്ഥാപനത്തിന് സംഭാവന ചെയ്തത്. അതിൽ 15 ബില്യൺ ഉദ്ദിഷ്ട ആവശ്യങ്ങൾക്ക് ചിലവാക്കി കഴിഞ്ഞു.
അമേരിക്കയിലെ ട്രമ്പ്, ഹങ്കറിയിലെ വിക്ടർ ഒർബൻ, റഷ്യയുടെ പുടിൻ,ബെലറസിന്റെ ലുകഷെങ്കോ,ബ്രസീലിലിലെ ബൊൽ സൊനാരോ തുടങ്ങിയ ഏകാധിപത്യ പ്രവണതയുള്ളവർ അയാളുടെ ശത്രുക്കൾ ആണ് . അതേ ഗണത്തിൽ പെടുന്ന നമ്മുടെ നേതാവും അയാളുടെ അടിമകളും സോറോസിനെ എതിർക്കുന്നതിൽ നല്ല സ്വാഭാവികതയുണ്ട്.
സംഘികളുടെ കാപട്യം പോലെ തന്നെ അപഹാസ്യമാണ് വമ്പൻഅമേരിക്കൻ ജൂതമുതലാളിയായ സോറോസ് ഒറ്റ രാത്രി കൊണ്ട് കമ്മികളുടെയും സുഡാപ്പികളുടെയും അളിയനാകുന്നതും ! ഇത്തരം സംഘടിതകാപട്യത്തിന്റെ കാര്യത്തിൽ ഉള്ള ‘നാനാത്വത്തിലെ ഏകത്വo’ ഇന്ത്യയിൽ മാത്രമേ കാണൂ.
ഒരു മാസം മുൻപ് വരെ പാശ്ചാത്യമുതലാളിത്തപ്രതിനിധികളെ അവരുടെ ഉപചാരരീതികൾക്ക് വിരുദ്ധമായി ‘കരടിപ്പിടുത്തം ‘പിടിച്ചിരുന്ന നമ്മുടെ നേതാവിന്റെ അനുയായികളാണ് ഇപ്പോൾ ‘കൊളോണിയലിസം’, ‘കൊളോണിയലിസം’ എന്ന് കരയുന്നത്!
സംഘികൾ ‘വെള്ളക്കാരന്റെ ഷൂ നക്കികൾ’ എന്ന വിളി തെറ്റാകുന്നത് അവർ ഷൂ നക്കാത്തത് കൊണ്ടല്ല.ഇന്ത്യയിൽ ഇന്ന് പ്രചരിക്കുന്ന ചെരുപ്പ് നക്കികളുടെ ലിസ്റ്റ് അപൂർണ്ണമാണ് എന്നത് കൊണ്ടു മാത്രമാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം പരിശോധിച്ചാൽ ഓരോരൊ ഘട്ടങ്ങളിൽ മുസ്ലിം ലീഗും, സംഘികളും, കമ്മ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാരുടെ ഷൂ നക്കിയിട്ടുള്ളതായി മനസ്സിലാകും.വാസ്തവത്തിൽ ബ്രിട്ടീഷുകാരുടെ ഷൂസിന് ഒഴിവ് സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.BBC ഡോക്യൂമെന്ററിക്കും hindenberg റിസർച്ചിനും ശേഷം പെട്ടന്നൊരു ദിവസം ഒരു കൂട്ടം ആളുകൾക്ക്, സംഘികൾക്ക്,രാജ്യസ്നേഹികൾ ആകാൻ ആവില്ല.
ഒരു വിധത്തിൽ പറഞ്ഞാൽ സംഘി vs സോറോസ് സംഘർഷം നല്ല കാര്യമാണ്. അത് കൊണ്ട് ഒരു ക്രോണി മുതലാളിത്ത വ്യവസ്ഥയും ഒരു തുറന്ന വിപണി വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം ഇന്ത്യയിലെ ജനങ്ങൾക്ക് മനസ്സിലാക്കാനായി.
നിയമലംഘകനായ അദാനി എന്ന വ്യവസായിയുടെ പതനത്തിൽ എന്തിനാണ് സംഘികൾ വാവിട്ടു കരയുന്നത്? അയാൾ രാജ്യത്തെ ആയിരക്കണക്കിന് വ്യവസായികളിൽ ഒരു വ്യവസായി മാത്രമല്ലേ? അപ്പോൾ അതല്ല വസ്തുത. മോദി ഭരണകൂടത്തിന് അദാനി RSS നേക്കാളും VHP യെക്കാളും സ്വദേശി ജാഗരൺ മഞ്ചിനെക്കാളും പ്രിയപ്പെട്ടവനാണ്. ഒരു രാജ്യത്തിന്റെ സകല സാമ്പത്തിക നിയമവ്യവസ്ഥയെയും റെഗുലേറ്ററി സംവിധാനങ്ങളെയും കുട്ടിച്ചോറാക്കി, ഒരുവനെ കൊഴുപ്പിക്കുന്നതാണ് ക്രോണി മുതലാളിത്തത്തിന്റെ പാരമ്യം. എന്നിട്ട് നാടിന്റെ ചോരയൂറ്റുന്ന ക്രോണിസത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മുഴുവൻ ഇവന്മാർ രാജ്യദ്രോഹികൾ ആക്കുന്നു.
വാസ്തവത്തിൽ, നിയമവാഴ്ചയെയും അഴിമതിരാഹിത്യത്തെയും സ്ഥാപനങ്ങളെയും തുരങ്കം വക്കുന്നവർ ആണ് ഏറ്റവും കൊടിയ രാജ്യദ്രോഹികൾ.