പിതാവിന്‍റെ സംസ്‌കാര ഒരുക്കങ്ങള്‍ക്കിടെ പുഴയില്‍ വീണ മകന് ദാരുണാന്ത്യം: പിന്നീട് ഇരുവരെയും ഒരേ ചിതയില്‍ സംസ്‌കരിച്ചു

Pathanamthitta

പത്തനംതിട്ട: പിതാവിന്റെ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പുഴയില്‍ വീണ് മകന് ദാരുണാന്ത്യം. പിന്നീട് അച്ഛനേയും മകനേയും ഒരേ ചിതയില്‍ സംസ്‌കരിച്ചു. ഇരവിപേരൂരിലാണ് സംഭവം. വള്ളംകുളം കുന്നുംപുറത്ത് കെ ജി സാമശേഖരന്‍ നായരുടെയും മകന്‍ പ്രദീപ് നായരുടെയും മൃതദേഹമാണ് ഒരേ ചിതയില്‍ സംസ്‌കരിച്ചത്.

ശനിയാഴ്ച ഹൃദയാഘാതത്താലാണ് സോമശേഖരന്‍ നായര്‍ മരിക്കുന്നത്. സോമശേഖരന്‍ നായരുടെ സംസ്‌കാര കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞായറാഴ്ച കരയോഗത്തില്‍ എത്തിയപ്പോഴാണ് പ്രദീപ് പുഴയില്‍ വീണത്. കരയോഗം പ്രസിഡന്റുമായി സംസാരിച്ച ശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോയി. ഈ സമയം ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് വീഴുന്നതുകണ്ട് പിടിക്കാന്‍ ശ്രമിക്കവേ കാല്‍വഴുതി കുത്തൊഴുക്കിലേക്ക് വീഴുകയായിരുന്നു. ചുഴിയും ശക്തമായ കുത്തൊഴുക്കും ആയതിനാല്‍ കരയില്‍ നിന്നവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പ്രദീപിനെ കണ്ടെത്താനാകാത്തതിനാല്‍ അച്ഛന്റെ സംസ്‌കാരം ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. സോമശേഖരന്‍ നായരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീകൊളുത്തേണ്ട മകന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തുന്നത്. പ്രദീപ് വീണ പൂവപ്പുഴയില്‍ നിന്ന് നാലുകിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് അച്ഛന് തയ്യാറാക്കിയ അതേ ചിതയില്‍ വൈകീട്ട് മകനെയും ദഹിപ്പിച്ചു.