ദീപുവിന്റെ കൊലപാതകം ക്വട്ടേഷന്‍, നിര്‍ണായക വെളിപ്പെടുത്തലുമായി ഗുണ്ട തലവന്‍

Kerala

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലുള്ള ഗുണ്ട തലവന്‍ ഷാജി എന്ന അമ്പിളി. ഇയാളുടെ കുറ്റസമ്മത മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് സമ്മതിച്ചതായാണ് സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എന്നാല്‍ അമ്പിളി കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ചോദ്യം ചെയ്യും.

കൊലപാതകത്തിന്റ പൂര്‍ണ്ണ ചിത്രം തെളിയാന്‍ സമയമെടുക്കും എന്നാണ് തമിഴ്‌നാട് പൊലീസ് അറിയിക്കുന്നത്. കൂടുതല്‍ ഇടത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും പരിശോധിക്കും, ഒപ്പം ഇവരുമായി ബന്ധപ്പെട്ട മറ്റു ചിലരെ ചോദ്യം ചെയ്യും.