കർണാടക മുഖ്യമന്ത്രിയെ അഴിമതി വിരുദ്ധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു, രാജിവെക്കണമെന്ന് ദേശീയ ജനതാ പാർട്ടി

Thiruvananthapuram

ബാംഗ്ലൂർ : മൈസൂരിലെ ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി വിരുദ്ധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിട്ട ഗവർണ്ണരുടെ ഉത്തരവ് ചൊവ്വാഴ്ച കർണാടക ഹൈക്കോടതി ശരിവെച്ചു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയിൽ തുടരുമോയെന്നതു സംബന്ധിച്ച അഭ്യൂഹഹങ്ങൾ ശക്തമായി.

ഗവർണരുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചക്കുകയും പ്രോസിക്യൂഷന് വഴിയൊരുങ്ങുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉടൻ സ്ഥാനമൊഴിയണമെന്ന് ദേശീയ ജനതാ പാർട്ടി ദേശീയ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പാർട്ടി കർണ്ണാടക സംസ്ഥാനക്കമ്മറ്റി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ അടുത്ത കുടുംബാംഗങ്ങൾക്കും എതിരായ അഴിമതി കേസിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുമ്പോൾ മുഖ്യമന്ത്രി ഓഫീസിൽനിന്നു മാറി നിൽക്കുന്നതാണ് മാന്യതയെന്ന് അദ്ദേഹം പറഞ്ഞു.

കോടതിയിൽ കുറ്റവിമുക്തനാക്കപ്പെടുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്തിരിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കൈപ്പാറേടൻ പറഞ്ഞു.

മൈസൂരിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള 3.16 ഏക്കർ ഭൂമിക്കു പകരമായി മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ കീഴിലുള്ള 14 വിലപിടിച്ച പ്ലോട്ടുകൾ സഹോദരൻ അവർക്കു കൈമാറ്റം ചെയ്തിരുന്നു.

ഇതിനെ ചോദ്യം ചെയ്തു ഗ്രാമവാസികൾ ഉൾപ്പടെ നിരവധിപേർ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തു.

തുടർന്ന് ഭൂമികുംഭകോണക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഭാര്യയേയും അഴിമതി വിരുദ്ധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ട് കർണാടക ഗവർണർ ടിസി ഗെലോട്ട് ഉത്തരവിട്ടു.

സിദ്ധരാമയ്യ ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. താൻ രാജിവെക്കില്ലെന്നും സഹോദരനാണ് തൻ്റെ ഭാര്യക്കു സ്ഥലം കൈമാറിയതെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ പ്രോസിക്യൂട്ടു ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിയിൽ ഒരു തെറ്റും കാണാനാകില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന 197 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി.

ഗവർണർ സ്വതന്ത്രമായല്ല തൻ്റെ വിവേചനാധികാരം പ്രയോഗിച്ചതെന്ന സിദ്ധരാമയ്യയുടെ വാദം കോടതി തള്ളുകയായിരുന്നു.

ഈ വിധിക്കു തൊട്ടുപിന്നാലെ, ഭൂമി കുംഭകോണ ആരോപണങ്ങളിൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതി സംസ്ഥാന ലോകായുക്തയോട് നിർദ്ദേശിച്ചത് മുഖ്യമന്ത്രിക്ക് മറ്റൊരു തിരിച്ചടിയായി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടകയിൽ മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും മറ്റൊരു ഭൂമി കുംഭകോണത്തിൽ പ്രതിയാണ്.

ആ നിലക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷൻ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുക്കുമെന്നോ സ്ഥാനമാറ്റത്തിനു ശുപാർശ ചെയ്യുമെന്നോ പ്രതീക്ഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാവട്ടെ, നിരവധി അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കേസുകളിൽ നിന്നു മോചനം നേടാൻ അദ്ദേഹവും തോരാപാരാ ഓടുകയാണ്.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മികച്ച വിജയം നേടിയതിന് പിന്നാലെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.

എന്നാലും അഴിമതിയാരോപണങ്ങളിൽപെട്ട് അതീവ ഗുരുതരാവസ്ഥയിലായതിനാൽ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹമിപ്പോൾ.

ചുരുക്കത്തിൽ, കോടതി കർശനമായി ഇടപെടുന്നില്ലെങ്കിൽ സിദ്ധരാമയ്യ അധികാരത്തിൽ തുടരാൻ തന്നെയാണ് സാധ്യത.