കോഴിക്കോട്: മേരാ ഭാരത് സ്വശക്ത ഭാരത് വികസിത് ഭാരത് 2047 എന്ന പ്രമേയത്തിൽ ഫെബ്രുവരി അഞ്ച് മുതൽ 11 വരെ ഇന്ത്യ ഗവൺമെൻ്റിൻ്റെ യുവജന കാര്യ കായിക മന്ത്രാലയം ചണ്ഡിഗഡ് സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയോഗ്രന്ഥന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്നായി 5 പെൺകുട്ടികളും 5 ആൺകുട്ടികളും പങ്കെടുത്തു. നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വളണ്ടിയർമാർ 100 യുവാക്കളും, 100 പെൺകുട്ടികളും അടക്കം 200 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഈ പ്രതിനിധി സംഘത്തെ നയിച്ചത് കോഴിക്കോട് റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ മുഹമ്മദ് അമീൻ ആയിരുന്നു. 7 ദിവസത്തെ ക്യാമ്പിൽ നടന്ന വിവിധ പരിപാടികളിൽ കേരളത്തിൻറെ കീർത്തി വാനോളം ഉയർത്തിയ പ്രകടനങ്ങളാണ് കേരളത്തിൻറെ പ്രതിനിധികൾ നടത്തിയത്. കേരളത്തിൻറെ തനത് കലാരൂപങ്ങളായ ഒപ്പന, കുച്ചുപ്പുടി, ഭരതനാട്യം, കൂടാതെ ചെണ്ട, പുല്ലാംകുഴൽ, ഗിത്താർ, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങളിലും കുട്ടികൾ മികച്ച പ്രകടനം നടത്തിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഒപ്പം നടന്ന വിവിധ മത്സര പരിപാടികളിലും കുട്ടികൾ മിന്നുന്ന പ്രകടനമാണ് നടത്തിയത്.
കൂടാതെ മറ്റ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വന്ന കുട്ടികളുടെ കൂടെ ചേർന്ന് നടത്തിയ കൾച്ചറൽ പ്രോഗ്രാമുകൾക്ക് വലിയ സ്വീകാര്യതയാണ് ക്യാമ്പിൽ ലഭിച്ചത്. പഞ്ചാബ് സർക്കാർ സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ ഗുർപീത് കൗർ ഐപിഎസ്, റീജിയണൽ ഡയറക്ടർ ഓഫ് എൻഎസ്എസ് ശ്രീ ജയ് ഭഗവാൻ എന്നിവർ ചേർന്ന് കേരള ടീമിൻറെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.