കോഴിക്കോട്: പുതിയ നിയമനിർമ്മാണങ്ങളിലൂടെ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാനും അവരെ അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും ഇതിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചണിനിരക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്ന വൽ ജമാഅ ആവശ്യപ്പെട്ടു. വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട ബില്ല് മുസ്ലിം സമൂഹത്തിന്റെ അസ്തിത്വത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഈ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ ജീവാർപ്പണം നടത്തുകയും ചെയ്ത ഒരു സമുദായത്തെകുറിച്ച് അന്യതാ ബോധം സൃഷ്ടിക്കാനുള്ള ശ്രമത്തെ ചരിത്ര ബോധമുള്ള മുഴുവനാളുകളും കൂട്ടായി എതിർക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് വഖ്ഫ് സ്വത്തുക്കൾ വഹിച്ച പങ്ക് നിർണായകമാണ്.
പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ ഈ നിയമത്തെ ന്യായീകരിക്കാനും അതിന് പിന്തുണ പ്രഖ്യാപിക്കാനുമുള്ള ചില ക്രിസ്ത്യൻ സഭകളുടെ ശ്രമങ്ങൾ ഫാസിസ്റ്റുകളുടെ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാവുന്നതാണ്. ഇത് കേവലം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നം മാത്രമല്ലെന്നും മുഴുവൻ മത സാമൂഹ്യ സാംസ്കാരിക ന്യൂനപക്ഷങ്ങളെയും ബാധിക്കുന്നതാണെന്നും അത്തരക്കാർ തിരിച്ചറിയണമെന്നും കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി ആവശ്യപ്പെട്ടു.