ദരിദ്രരുടെ കിട്ടാക്കടങ്ങൾ എഴുതിതള്ളുക: ജൂൺ 24ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം

Thiruvananthapuram

ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തണമെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും , മൈക്രോ ഫൈനാൻസ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കിളിമാനൂർ പട്ടികജാതി/വർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കഴിഞ്ഞ 38 ദിവസമായി നടത്തി വരുന്ന സമരത്തോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട്
ഈ വരുന്ന ജൂൺ 24-ാo തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട ധർണ്ണ നടത്താൻ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ മുഴുവൻ പ്രവർത്തകരും അടിസ്ഥാന ജനവിഭാഗങ്ങളുടെ നീതിപൂർവമായ ആവശ്യത്തെ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സംയുക്ത സമരം നടത്തുന്നതിന് മുന്നോടിയായാണ്
കൂട്ട ധർണ്ണ നടത്തുന്നത്.

കോളനികളിലും റോഡ് തോട് പുറമ്പോക്കുകളിലും ഭൂരഹിതരായി കഴിയുന്ന ജനവിഭാഗങ്ങളെയാണ് കിടപ്പാടങ്ങളിൽ നിന്ന് വായ്പ എടുത്തതിന്റെ പേരിൽ തെരുവിൽ എറിയുന്നതെന്ന ജീവൽ പ്രശ്നത്തെയാണ് സർക്കാർ തൃണവത്ക്കരിക്കുന്നത്.

കടമെടുത്തു നടത്തുന്ന “വികസനത്തിന്റെ” ഭാഗമായി ഒരു കിലോമീറ്റർ റോഡിന് 200 കോടി രൂപ മുടക്കുന്ന സംസ്ഥാനത്താണ് ഇത് നടക്കുന്നതെന്ന കാര്യം സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നില്ല. കേന്ദ്ര ഭരണകൂടം വായ്പ എഴുതിത്തള്ളാത്ത മുണ്ടക്കൈയിലെ ഹതഭാഗ്യരായ ദുരന്ത ബാധിതരുടെ അവസ്ഥയിൽ തന്നെയാണ് കേരളത്തിലെ ദളിത് ആദിവാസി ദരിദ്ര ജനവിഭാഗങ്ങൾ കഴിയുന്നതെന്ന് സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.

നീണ്ട 15 വർഷമായി കടക്കെണിയുടെ പേരിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാനോ സാവകാശം കൊടുക്കാനോ ഇളവ് നൽകാനോ ഒരു നടപടിയും സർക്കാർ നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധമായി നിരവധി നിവേദനങ്ങൾ വകുപ്പുകളിൽ മുഖ്യമന്ത്രി അടക്കമുള്ള കാബിനെറ്റംഗങ്ങൾക്കും സർക്കാറിന്റെ വിവിധ വകുപ്പുകൾക്കും നൽകിയിട്ടുള്ളതാണ്. 2024 ഡിസംബർ 17-ാo തീയതി സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റിനു മുന്നിൽ കടക്കണിയിൽപ്പെട്ട ദരിദ്ര ജനവിഭാഗങ്ങൾ കൂട്ട ധർണ്ണാ സമരം നടത്തിക്കൊണ്ട് വിശദമായ ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി. എന്നാൽ നാളിതുവരെ ഒരു നടപടിയും സർക്കാർ അതിന്മേൽ കൈകൊണ്ടിട്ടില്ല. സർഫാസി ആർബിട്രേഷൻ നിയമങ്ങൾ ജനങ്ങൾക്ക് കൊലക്കളം ഒരുക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തെ ഞടുക്കിയ കരമനയിലെ ദമ്പതികളുടെ ദുരന്തം അത് വ്യക്തമാക്കുന്നുണ്ട്.

സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ശരിയായ ഒരു നിലപാട് കൈക്കൊള്ളണമെന്ന് സമരസമിതി ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം
വരും നാളുകളിൽ വൻ ദുരന്തത്തെയാണ് കേരളം നേരിടാൻ പോകുന്നത്.

സർക്കാരിന്റെ “ഒറ്റത്തവണ തീർപ്പാക്കൽ” പദ്ധതിയോ, “ജപ്തി തടയൽ നിയമമോ” ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നവയല്ലാതെ പരിഹാരമുണ്ടാക്കാൻ പര്യാപ്തമായവയല്ല. 65 % കുടുംബങ്ങളും കടത്തിലായ കേരളത്തിൽ വാർഡുകൾ തോറും അന്യായമായ കിടപ്പാട ജപ്തിക്കെതിരെ ജപ്തിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുക്കുവാനുള്ള ദിശയിലാണ് സമിതി മുന്നോട്ടുപോകുന്നതെന്ന് സംസ്ഥാന സമിതി അംഗമായ സേതു സമരം സൂചിപ്പിച്ചു.