നെയ്യാറ്റിന്‍കര : അധ്യാപനജീവിതത്തിൻ്റെ നിർണ്ണായകമായ അതിജീവനകാലത്തെ അക്ഷര രൂപത്തില്‍ അടയാളപ്പെടുത്തുന്ന പി.വി പ്രേംജിത്തിന്റെ ആദ്യപുസ്തകം “ചുണ്ടവിളാകത്തെ വിശേഷങ്ങള്‍” പ്രകാശിതമാകും.
വായനാവാരാചരണ കാലത്ത് തന്നെ പുസ്തകം വെളിച്ചം കാണുന്നുവെന്നതും ആഹ്ളാദകരമായ സവിശേഷത.
ചുണ്ടവിളാകം ഗവ. എൽപി സ്കൂളിൽ രാവിലെ പത്തിന് ചേരുന്ന ചടങ്ങിൽ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുന്നതെന്നതും ശ്രദ്ധേയം.
നെയ്യാറ്റിന്‍കര താലൂക്കിലെ ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളിനെ വിദ്യാഭ്യാസപരവും സർഗ്ഗാത്മകവുമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന അറിവിടമായി ഉയര്‍ത്താന്‍ അദ്ദേഹം ആവിഷ്കരിച്ച ചില പദ്ധതികളുടെ വിശദീകരണം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്രതീക്ഷിതമായി കടന്നുവന്ന അനാരോഗ്യ അവസ്ഥകളെയപ്പാടെ ആരോഗ്യജാഗ്രതയോടെ അവഗണിച്ച് ജീവിതം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് ബലം നല്കിയ വിദ്യാലയത്തിന്റെ അക്കാഡമിക വികസന നാൾവഴിയിലെ വിശേഷങ്ങൾ വരുംതലമുറയ്ക്കായി രേഖപ്പെടുത്തിയിരിക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത മാനേജിംഗ് എഡിറ്ററായ മൈൻഡ് പബ്ലിക്കയാണ് പ്രസാധകർ.
11 വര്‍ഷം പ്രൈമറി അധ്യാപകനായും 10 വര്‍ഷം ബാലരാമപുരം ബി.ആർ.സിയിൽ അധ്യാപക പരിശീലകനായും 14വർഷം പ്രഥമാധ്യാപകനായും പ്രവർത്തിച്ച് 2022 -ൽ സർവ്വീസിൽ നിന്നും വിരമിച്ച പ്രേംജിത്ത് റിട്ടയര്‍മെന്റ് ജീവിതത്തിലും എഴുത്തും വായനയുമൊക്കെ കൂട്ടായി കരുതുന്നു. താന്നിമൂട് ഓണംകോട് ശ്രീലക്ഷ്മിയില്‍ നിലവില്‍ താമസിക്കുന്ന അദ്ദേഹം നവമാധ്യമങ്ങളിലും സജീവം.
തിരുവനന്തപുരം ആര്.സി.സി ക്കു വേണ്ടി ഡോ. എലിസബത്ത് മാത്യു ഐപ്പ് എഴുതിയ പുനർജനി, സ്വനം എന്നീ പുസ്തകങ്ങളുടെ മൊഴിമാറ്റം പ്രേംജിത്ത് നിർവഹിച്ചിട്ടുണ്ട്.