അറഫാ സംഗമം ഇന്ന്; ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ബലിപെരുന്നാള്‍

Gulf News GCC

ജിദ്ദ: മിനായില്‍ രാപ്പാര്‍ത്ത ഹജ്ജ് തീര്‍ഥാടകര്‍ പുലര്‍ച്ചെ തന്നെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ഇന്ന് പകല്‍ മുഴുവന്‍ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്നാണ്. സൗദിയോടൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ബലി പെരുന്നാള്‍.

നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ വിശ്വാസ സാഗരമായി മാറും. മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത്. ഉച്ച നമസ്‌കാരത്തിന് മുന്നോടിയായി പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. ദിവസം മുഴുവന്‍ പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകും.