പ്ലസ് വണ്‍; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്നു: എം എസ് എഫ്

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. മൂന്ന് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളടക്കം എവിടെയും അലോട്ട് ചെയ്യപ്പെടാതെ ആശങ്കയിലാണ്. കേട്ടുകേള്‍വിയില്ലാത്ത വിധം ഓരോ പ്രദേശത്തും ഉന്നതമാര്‍ക്ക് നേടിയ ധാരാളം വിദ്യാര്‍ത്ഥികളാണ് അധ്വാനിച്ച് മാര്‍ക്ക് നേടിയിട്ടും സര്‍ക്കാര്‍ നിസ്സംഗതയുടെ ഫലമായി പുറത്തുനില്‍ക്കുന്നത്.

മലബാര്‍ മേഖലയിലെ അതിരൂക്ഷമായ സീറ്റ് പ്രതിസന്ധിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയം പഠിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഞെട്ടിക്കുന്ന അന്തരം സീറ്റ് വിഷയത്തിലുണ്ട് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഔദ്യോഗിക കമ്മീഷന്റെ പഠനം പുറത്തുവിടാത്തത്. വയനാട് ജില്ലയില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഹയര്‍സെക്കന്‍ഡറി സീറ്റില്ല. ഇതുകൂടാതെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളും മറ്റും വരുന്നതോടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലാണ്. ജില്ലയില്‍ ആവശ്യമായ ബാച്ചുകള്‍ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, ബാച്ചുകളുടെ പ്രാദേശിക വിതരണത്തില്‍ വലിയ അപാകതയുമുണ്ട്.

ജില്ലയില്‍ ഹ്യൂമാനിറ്റീസ് ബാച്ചുകള്‍ ആവശ്യമാണെന്ന് മന്ത്രി തന്നെ പ്രസ്താവന ഇറക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിട്ടില്ല. ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഈ പ്രധാനപ്പെട്ട സമയത്തുപോലും ജില്ലയില്‍ ഡി ഡി ഇ,ഡി ഇ ഒ ഉള്‍പ്പെടെ പ്രധാന വിദ്യാഭ്യാസ ഓഫീസര്‍മാരില്ല.എല്ലാ തലത്തിലും വിദ്യാര്‍ത്ഥിവിരുദ്ധ സമീപനങ്ങളാണ്‌സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യാജന്മാര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രഖ്യാപനങ്ങള്‍ കൊണ്ടുമാത്രം കണ്ണില്‍ പൊടിയിടുകയാണ്. കഴിഞ്ഞവര്‍ഷം മുതല്‍ സൗജന്യ സ്‌കൂള്‍ യൂണിഫോം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മിക്ക സ്‌കൂളുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക നല്‍കിയിട്ടില്ല. രക്ഷിതാക്കളില്‍ നിന്ന് പണം ഈടാക്കിയാണ് ഈ വര്‍ഷവും സ്‌കൂളുകള്‍ യൂണിഫോം നല്‍കുന്നത്.

കെഎസ്ആര്‍ടിസി കണ്‍സഷനില്‍ പോലും വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി തരംതിരിച്ചിരിക്കുന്നു. എല്ലാ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കേണ്ട കണ്‍സഷന്‍ റേഷന്‍ കാര്‍ഡ് നോക്കിയാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ അനുവദിക്കുന്നത്. ഇക്കാര്യത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഹയര്‍സെക്കന്‍ഡറി സീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിയുന്നതുവരെ സമരം തുടരുമെന്നും ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകള്‍ ഉപരോധിക്കുമെന്നും എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

പത്രസമ്മേളനത്തില്‍ എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിന്‍ഷാദ്, ജന. സെക്രട്ടറി ഫായിസ് തലക്കല്‍, ട്രഷറര്‍ അമീനുല്‍ മുക്താര്‍, കല്‍പ്പറ്റ മണ്ഡലം ട്രഷറര്‍ അംജദ് അലി, എ പ്ലസ് നേടിയിട്ടും അലോട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളായ ഇഷ കെ സി, ഹിബ ഫാത്തിമ, ആയിഷ തന്‍ഹ, സാദിഫ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.