സമഗ്രമായ കലാസാംസ്‌കാരിക നയം രൂപീകരിക്കണം: സംഘ കലാവേദി

Kozhikode

കോഴിക്കോട്: കേരള സാംസ്‌കാരികത്തനിമയെ നല്ലരീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് സാംസ്‌കാരിക സമ്പദ് ഘടന ഉണ്ടാക്കുന്ന തരത്തില്‍ സമഗ്രമായ കലാ സാംസ്‌കാരിക നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യറാകണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍ ആവശ്യപ്പെട്ടു.സംഘ കലാവേദി കോഴിക്കോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ വികസനം എന്നത് സാംസ്‌കാരിക വികസനം കൂടിയാണ്.കലാകാരന്മാര്‍ പട്ടിണികിടക്കുന്നു അല്ലെങ്കില്‍ ചികിത്സാ ചിലവില്ലാതെ ബുദ്ധിമുട്ടുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ നിരന്തരമായി വരുന്നത് മനസ്സിനെ അലോസരപ്പെടുത്തുന്ന ഒന്നാണ്.കാരണം ജന്മവാസനകളും,സാധനയിലൂടെ ആര്‍ജ്ജിച്ചെടുത്ത കഴിവുകളും പ്രകടിപ്പിക്കാന്‍ പുറപ്പെട്ടവര്‍ അവസരം കുറയുമ്പോള്‍ ജീവിത പ്രാരാബ്ധത്തില്‍ നട്ടം തിരിയുകയാണ്.അവശകലാകാരന്മാരെയും,സ്‌റ്റേജ് കലാകാരന്മാരേയും സഹായിക്കാന്‍ ശശ്വതമായ പദ്ധതി ആവിഷ്‌കരിക്കണം.അധികാരത്തിലെത്തുമ്പോള്‍ ഒപ്പം നില്ക്കുന്നവരെ തലപ്പത്ത് കുടിയിരുത്താനുളള സ്ഥലങ്ങളാക്കി സാംസ്‌കാരിക സ്ഥാപനങ്ങളെ ഇടത് വലത് മുന്നണികള്‍ മാറ്റിയിരിക്കുകയാണ്.

വളരെ പ്രത്യക്ഷത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളും അസഹിഷ്ണുതയും വര്‍ഗ്ഗീയതയും സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസവും നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ സാംസ്‌കാരികമായ ഉന്നതിയിലേക്കെത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കലയും സാഹിത്യവും സിനിമയും കൃഷിയും പ്രകൃതിയും തുടങ്ങി സാംസ്‌കാരികമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു നയം വിശാലമായ കാഴ്ചപ്പാടോടെ ചര്‍ച്ച ചെയ്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സജീവന്‍ ചൂണ്ടിക്കാട്ടി.

മാരാര്‍ജി ഭവനില്‍ നടന്ന പരിപാടിയില്‍ സംഘ കലാവേദി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പെരുമ്പടവ് അദ്ധ്യക്ഷത വഹിച്ചു. കലാവേദി ദേശീയ സെക്രട്ടറി സജന്‍ കക്കോടി,ബി.ജെ.പി.മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, ഭാരവാഹികളായ സുധീഷ് നെല്ലിക്കോട്, എന്‍.കെ.സപ്ന, സിന്ധു സുധീര്‍,സുധീഷ് ബാലുുശ്ശേരി,ഉണ്ണിക്കൃഷ്ണന്‍ പോരൂര്‍, പ്രദീഷ് കുമാര്‍ സി.പി, എന്നിവര്‍ സംസാരിച്ചു.