കണിയാമ്പറ്റ/വെണ്ണിയോട്: ഭര്‍തൃവീട്ടില്‍ താമസിച്ചു വരുമ്പോള്‍ 5 വയസ്സുള്ള മകളായ ദക്ഷയുമായി ദര്‍ശന വിഷം കഴിച്ചു വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടി ആത്മഹത്യാ ശ്രമം നടത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ചികിത്സക്കിടെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും മറ്റ് കുടുംബങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദര്‍ശനയുടെ കുടുംബം. ജൂലൈ 16നാണ് ദക്ഷയുടെ മൃതശരീരം പുഴയില്‍ നിന്നും ലഭിച്ചത്. മരിക്കുമ്പോള്‍ ദര്‍ശന അഞ്ചു മാസം ഗര്‍ഭിണി കൂടി ആയിരുന്നു. ദക്ഷ കല്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിനിയായിരുന്നു. മകളുടെ ഭര്‍ത്താവായ ഓംപ്രകാശിന്റെയും ഭര്‍ത്താവിന്റെ അച്ഛനായ റിഷഭരാജന്റെയും അമ്മ ബ്രാഹ്മിലയുടെയും സഹോദരി ആശയുടെയും (അനന്തഗിരി ഹൗസ്, വെണ്ണിയോട് പോസ്റ്റ് ) വീട്ടുകാരുടെയും വര്‍ഷങ്ങളോളം തുടര്‍ന്ന കൊടിയ മാനസിക ശാരീരിക പീഡനം മൂലമാണ് മകള്‍ അവളുടെ മകളുമായി ആത്മഹത്യ ചെയ്തതെന്നാണ് ദര്‍ശനയുടെ കുടുംബം ആരോപിക്കുന്നത്.
2016 ഒക്ടോബര്‍ 23 നാണ് മകളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുന്‍പേ പ്രശ്‌നങ്ങള്‍ തുടങ്ങി. വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം ഓംപ്രകാശിന്റെ അച്ഛന്‍ നടത്തിയിരുന്ന കാപ്പി കച്ചവടത്തിന് ചോദിച്ചത് നല്‍കാത്തത് മുതലായിരുന്നു പീഡനങ്ങളുടെ തുടക്കം. ഭര്‍ത്താവും അയാളുടെ അച്ഛനും ഈ കാര്യം ചോദിച്ച് പീഡിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു. കൂടാതെ ദര്‍ശന പൂക്കോട് വെറ്റിനറി കോളേജില്‍ ജോലി ചെയ്ത വകയില്‍ ലഭിച്ച തുക ഓംപ്രകാശിന് കാര്‍ വാങ്ങിക്കാന്‍ നല്‍കാത്തതിലും പീഡനം തുടര്‍ന്നു. രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവളുടെ വീട്ടിലേക്ക് പോകാന്‍ പോലും ഭര്‍ത്താവ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പല സമയങ്ങളില്‍ ഭര്‍ത്താവും അച്ഛനും ദര്‍ശനയുടെ മുഖത്തടിച്ച സംഭവവും ദര്‍ശന വീട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരു ദിവസം ദര്‍ശന സ്വന്തം വീട്ടില്‍ ചെന്ന് തിരിച്ചു പോകാന്‍ വൈകിയതിന്റെ പേരില്‍ ഉണ്ടായ കലഹത്തില്‍ ഭര്‍ത്താവിന്റെ അച്ഛനായ റിഷഭരാജന്‍ ദര്‍ശനയെയും അവളുടെ വീട്ടുകാരെയും അസഭ്യം പറഞ്ഞതും പോയി ചാവാന്‍ പറയുന്നതും ചത്താല്‍ ആ വിഷമം 4 ദിവസം കൊണ്ട് മാറുമെന്നും പറയുന്നതിന്റെ ശബ്ദം ദര്‍ശന ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും പറയുന്നു.
ഈ ശബ്ദ ശകലം അടക്കം ഒരു പരാതി 2022 മാര്‍ച്ചില്‍ കമ്പളക്കാട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്ന് മാത്രമല്ല നിയോഗിച്ച കൗണ്‍സിലറില്‍ നിന്നും വേണ്ട പിന്തുണകളും ലഭിച്ചില്ല. വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ മകളായ ദക്ഷക്ക് അച്ഛന്‍ നഷ്ടപ്പെടുമെന്ന ചിന്തയില്‍ ആ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. പഠന കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നിന്നിരുന്ന ദര്‍ശന പല പി എസ് സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു പി സ്‌കൂള്‍ ടീച്ചേര്‍സ് ലിസ്റ്റില്‍ 76 റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണ ദിവസം ജൂനിയര്‍ സൈന്‍ടിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും അന്നേ ദിവസം വീട്ടില്‍ ലഭിക്കുകയുണ്ടായി.
ഇതിനിടയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുതവണ ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളര്‍ത്തിയിരുന്നു. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് അവസാനം അവള്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ പുറത്തുവന്നു 5 മാസം പ്രായമായ ഭ്രൂണം ആണ്‍കുട്ടിയുടേതായിരുന്നു. മൂന്നു ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ റിഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലക്കും സഹോദരി ആശക്കും മറ്റു കുടുംബങ്ങങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദര്‍ശനയുടെ കുടുംബം ജില്ലാ കളക്ടര്‍, എസ് പി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.